
വയനാട് തലപ്പുഴയിൽ കുഴി ബോംബ് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. UAPA, എക്സ്പ്ലോസീവ് ആക്ടുകൾ എന്നിവ ചുമത്തിയാണ് കേസെടുത്തത്. സംഭവത്തിൽ പൊലീസിന് പുറമേ വനം വകുപ്പും കേസ് എടുത്തിട്ടുണ്ട്. തലപ്പുഴ, മക്കിമല, കമ്പമല തുടങ്ങിയ പ്രദേശങ്ങളെല്ലാം മാവോയിസ്റ്റ് സാന്നിധ്യ മേഖലകളാണ്. അതുകൊണ്ട് തന്നെ മാവോയിസ്റ്റുകളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച വൈകിട്ടാണ് പെട്രോളിങ്ങിനിറങ്ങിയ തണ്ടർബോൾട്ട് സംഘം കുഴി ബോംബ് കണ്ടെത്തിയത്. ഓടക്കാട് പെട്രോളിങ്ങിനിടെ സംശയാസ്‌പദമായ സാഹചര്യത്തിൽ ബാറ്ററിയും കേബിളും ആണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഴി ബോംബ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡും ഉടൻ സംഭവ സ്ഥലത്തെത്തിയിരുന്നു.
തുടർന്ന് ഇന്നലെ രാവിലെ ഭീകര വിരുദ്ധ സേന, ബോംബ് സ്ക്വാഡിൻ്റെ 3 യൂണിറ്റുകൾ, തണ്ടർബോൾട്ട്, വനപാലക, പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തുകയും, ബോംബ് നിയന്ത്രിത സ്ഫോടനത്തിലൂടെ നിർവീര്യമാക്കുകയും ചെയ്തു. തണ്ടർബോൾട്ട് സംഘം നിലവിൽ പ്രദേശത്ത് പെട്രോളിംഗ് നടത്തുന്നുണ്ട്.