
കഴക്കൂട്ടത്തു നിന്നും കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. വിശാഖപട്ടണത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി വിശദമായ മൊഴിയെടുത്തതിന് ശേഷമാകും കുട്ടിയുടെ സംരക്ഷണകാര്യത്തിൽ തീരുമാനം എടുക്കുക. കഴിഞ്ഞദിവസമാണ് പതിമൂന്നുകാരിയെ ഏറ്റെടുക്കാൻ പൊലീസ് സംഘം വിശാഖപട്ടണത്ത് എത്തിയത്. എഫ്ഐആർ അടക്കമുള്ള രേഖകൾ കൈമാറിയാണ് കുട്ടിയെ ഏറ്റെടുത്തത്.
വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ 37 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിലാണ് മലയാളി സമാജം പ്രവർത്തകർ വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയത്. വിശാഖപട്ടണത്ത്, ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലായിരുന്നു കുട്ടി ഇതുവരെ കഴിഞ്ഞത്.
അതിഥി തൊഴിലാളിയായ അൻവർ ഹുസൈനാണ് പെണ്‍കുട്ടിയുടെ പിതാവ്. കണിയാപുരം മുസ്ലീം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരിയുമായി വഴക്കിട്ടതിന് കുട്ടിയെ അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. തുടർന്ന് കുടുംബം കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് കുട്ടിയുടെ കുടുംബം തിരുവനന്തപുരത്തെത്തിയത്.