വെള്ളത്തലയൻ കടൽപ്പരുന്ത് ഇനി അമേരിക്കയുടെ ദേശീയപക്ഷി; ഔദ്യോഗിക പ്രഖ്യാപനം നടത്തി ബൈഡൻ

വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന വെള്ളത്തലയൻ കടൽപ്പരുന്ത് 240 വര്‍ഷത്തിലേറെയായി അമേരിക്കയുടെ ശക്തിയുടെ പ്രതീകമാണ്
വെള്ളത്തലയൻ കടൽപ്പരുന്ത് ഇനി അമേരിക്കയുടെ ദേശീയപക്ഷി; ഔദ്യോഗിക പ്രഖ്യാപനം നടത്തി ബൈഡൻ
Published on
Updated on

വെള്ളതലയൻ കടൽപരുന്ത് ഇനി അമേരിക്കയുടെ ദേശീയപക്ഷി. യുഎസ് കോണ്‍ഗ്രസ് പാസാക്കിയ 50 നിയമങ്ങളിൽ ഒന്നായ വെള്ളത്തലയൻ കടൽപ്പരുന്തിനെ ദേശീയ പക്ഷിയാക്കുന്നതുമായ ബന്ധപ്പെട്ട ബില്ലിലും പ്രസിഡൻ്റ് ജോ ബൈഡന്‍ ഒപ്പുവെച്ചു.

വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന വെള്ളത്തലയൻ കടൽപ്പരുന്ത് 240 വര്‍ഷത്തിലേറെയായി അമേരിക്കയുടെ ശക്തിയുടെ പ്രതീകമാണ്. എന്നാല്‍ ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത്. വെള്ളത്തലയന്‍ കടല്‍പ്പരുന്ത് വെളുത്ത തല, മഞ്ഞ കൊക്ക്, തവിട്ട് ശരീരം എന്നീ ശരീര സവിശേഷതകളാൽ ശ്രദ്ധേയമാണ്.

ഔദ്യോഗിക അംഗീകാരം ലഭിച്ചിരുന്നില്ലെങ്കിലും അമേരിക്കൻ പ്രസിഡന്റിന്റെ പതാക, സൈനിക ചിഹ്നം, യുഎസ് കറൻസി, സർക്കാർ രേഖകൾ എന്നിവയുൾപ്പെടെ വിവിധ ഔദ്യോഗിക രേഖകളിലും ചിഹ്നങ്ങളിലും വെള്ളത്തലയൻ കടൽപ്പരുന്തിന്റെ ചിത്രമാണ്‌ നേരത്തെ ആലേഖനം ചെയ്‌തിട്ടുള്ളത്.

ദേശീയ സസ്തനി (അമേരിക്കൻ കാട്ടുപോത്ത് ), ദേശീയ പുഷ്പം (റോസ്), ദേശീയ വൃക്ഷം (ഓക്ക്) എന്നിവയെപ്പോലെ ഇനി മുതൽ ദേശീയ പക്ഷിയായി വെള്ളത്തലയൻ കടൽപ്പരുന്ത് അറിയപ്പെടും.

News Malayalam 24x7
newsmalayalam.com