
പാലക്കാട് നെന്മാറയിൽ കൊല്ലപ്പെട്ട പോത്തുണ്ടി സ്വദേശി മീനാക്ഷി, മകൻ സുധാകരൻ എന്നിവരുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. വാക്കാട് വൈദ്യുത ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. കൊല്ലപ്പെട്ട സുധാകരൻ്റെ ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് പ്രതി ജാമ്യത്തിലിറങ്ങിയത്.
ഇരുവരെയും വീടിന് മുമ്പിൽ വച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണ്. ചെന്താമരയുടെ ജാമ്യവ്യവസ്ഥയിൽ നെന്മാറ പഞ്ചായത്തിൽ പ്രതി ചെന്താമരയ്ക്ക് പ്രവേശന വിലക്കുണ്ടായിരുന്നു. എന്നാൽ പ്രതി നെന്മാറയിൽ താമസിച്ചിട്ടും, നാട്ടുകാർ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ല. പൊലീസ് ഇന്റലിജൻസിനും വീഴ്ചയുണ്ടായെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
കൊലപാതകത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് കൊല്ലപ്പെട്ട സുധാകരൻ്റെ മകൾ ഉന്നയിച്ചത്. പ്രതി ചെന്താമരക്കെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് മകൾ ആരോപിച്ചു. ഡിസംബർ 29 നാണ് പരാതി നൽകിയത്. പൊലീസ് ഇടപെട്ടിരുന്നെങ്കിൽ അച്ഛൻ കൊല്ലപ്പെടില്ലായിരുന്നു എന്ന് മകൾ പറഞ്ഞു.
2019 ലാണ് ചെന്താമരയ്‌ക്കെതിരെ ആദ്യ കേസുണ്ടാകുന്നത്. ജാമ്യം ലഭിച്ച ഇയാൾ ഒരുമാസമായി പ്രദേശത്തുണ്ട്. കുടുംബത്തോടുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സുധാകരൻ്റെ ഭാര്യയെ കൊന്ന കേസിലാണ് ചെന്താമര ജയിലിലായത്. തൻ്റെ ഭാര്യ തന്നെ വിട്ടുപോകാനുള്ള കാരണം അയൽവാസിയായ സജിതയാണെന്നായിരുന്നു പ്രതി വിശ്വസിച്ചിരുന്നത്. ഇതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.
2019 മുതൽ പ്രതിക്ക് സുധാകരന്റെ കുടുംബത്തോട് വൈരാഗ്യമുണ്ടായിരുന്നു. കുടുംബത്തോടുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നും ജില്ലാ പൊലീസ് മേധാവി അജിത് കുമാർ. ഫോൺ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. ഇയാൾ രണ്ട് ഫോൺ ഉപയോഗിച്ചിരുന്നതായും, അതിൽ ഒരു സിം തിരുവമ്പാടിയിൽ വച്ച് ആക്ടീവായതായും കണ്ടെത്തിയിട്ടുണ്ട്.