
ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ തീരുമാനം മരവിപ്പിച്ചു. സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 62 വയസ് എന്ന മാനദണ്ഡത്തിനെതിരെ ആശമാർ രംഗത്ത് വന്നിരുന്നു. പിന്നാലെ നടത്തിയ ചർച്ചയിൽ മാർഗരേഖ പിൻവലിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വാക്കാൽ ഉറപ്പുനൽകിയിരുന്നു. അതേസമയം, വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ നൽകണമെന്നതും, ഓണറേറിയം വർധിപ്പിക്കണമെന്നും അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ല.
62-ാം വയസിൽ ആനുകൂല്യങ്ങളില്ലാതെ ആശാവർക്കർമാർ സ്വയം വിരമിച്ച് പോകണമെന്ന് സർക്കാർ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. 2022ല്‍ ആയിരുന്നു ഈ ഉത്തരവ് പുറത്തുവന്നത്. ഈ ഉത്തരവാണ് സർക്കാർ മരവിപ്പിച്ചത്. സെക്രട്ടേറിയറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ആശാവർക്കർമാരുടെ പ്രധാന ആവശ്യമായിരുന്നു ഇത്. അതേസമയം, ആശവര്‍ക്കര്‍മാരുടെ രാപകല്‍ സമരം 69-ാം ദിവസത്തിലേക്ക് കടന്നു.
ഓണറേറിയം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 10നാണ് ആശാ പ്രവർത്തകർ രാപ്പകൽ സമരം ആരംഭിച്ചത്. ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ആശാ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ച് നിരാഹാര സമരം ആരംഭിച്ചത്. മുടി മുറിച്ചു, തല മുണ്ഡനം ചെയ്തും ആശമാർ പ്രതിഷേധമറിയിച്ചിരുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം അൻപതാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് മുടി മുറിക്കൽ പ്രതിഷേധത്തിലേക്ക് കടന്നത്.