ആശങ്കകളും അത്ഭുതങ്ങളും നിറഞ്ഞ താഴ്‌വര; സന്ധിയില്ലാത്ത സംഘർഷങ്ങൾ, പത്തു വർഷത്തിനു ശേഷം കശ്മീർ ജനത പോളിംഗ് ബൂത്തിലേക്ക്

സെപ്തംബർ 18 നും ഒക്ടോബർ 1 നും ഇടയിലാണ് തിരഞ്ഞെടുപ്പ് നടക്കുക, ജമ്മു കശ്മീരിൽ നിലവിൽ 90 നിയമസഭാ സീറ്റുകളാണുള്ളത്. അതിൽ 43 എണ്ണം ജമ്മുവിലും 47 എണ്ണം കശ്മീരിലുമാണ്. 3.71 ലക്ഷം പുതിയ വോട്ടർമാരാണ് ജമ്മുകശ്മീരിലുള്ളത്. ഫലം പ്രഖ്യാപിക്കുന്നത് ഒക്ടോബർ എട്ടിനായിരിക്കും
ആശങ്കകളും അത്ഭുതങ്ങളും നിറഞ്ഞ താഴ്‌വര; സന്ധിയില്ലാത്ത സംഘർഷങ്ങൾ,  പത്തു വർഷത്തിനു ശേഷം കശ്മീർ ജനത പോളിംഗ് ബൂത്തിലേക്ക്
Published on





മനോഹരമായ താഴ്‌വരകളിൽ ആശങ്കയും പേറി ജീവിക്കുന്നവരാണ് കശ്മീർ പൗരൻമാർ. ഇപ്പോഴിതാ സംഭവ ബഹുലമായ പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷം നിയമസഭാ തെരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് പോകാനൊരുങ്ങുന്നു ഈ ജനത. ഡൽഹിയുടെ നേരിട്ടുള്ള ഭരണത്തിന് കീഴിൽ തുടരുന്നതിന് പകരം സ്വന്തം സർക്കാർ എന്ന സ്വപ്നത്തിലേക്കുള്ള യാത്രകൂടിയാണ് കശ്മീരിന് ഈ തെരഞ്ഞെടുപ്പ്.

രാജഭരണത്തിൻ്റെ അവസാന ഘട്ടത്തിൽ പൂർണ്ണമായും ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച പ്രദേശമാണ് കശ്മീർ. പാകിസ്താനുമായും ചൈനയുമായുമുള്ള യുദ്ധങ്ങളുടെ അനന്തരഫലമായി ഇന്ന് കാശ്മീർ താഴ്വര നാലായി വിഭജിക്കപ്പെട്ടിരിക്കുന്നു.   യുദ്ധത്തിൽ പാകിസ്താൻ കയ്യടക്കിയ ഭാഗം ആസാദ് കശ്മീർ എന്ന പേരിൽ പാക് നിയന്ത്രണത്തിലാണ്. പാകിസ്താൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണത്. കശ്മീരിന്റെ ഒരു പ്രധാന ഭാഗം 1962 ലെ യുദ്ധത്തിൽ ചൈനയുടെ നിയന്ത്രണത്തിലായി. ഇതു കൂടാതെ പാകിസ്താൻ പിടിച്ചടക്കിയ കുറെ സ്ഥലം അവർ ചൈനയ്ക്കു കൈമാറുകയും ചെയ്തു. ഇന്ത്യയുടെ കൈവശം അവശേഷിക്കുന്ന ഭാഗങ്ങളാണ് ജമ്മുവും, കാശ്മീർ താഴ്‌വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങൾ. ഇന്ത്യയിൽ ഇത് ജമ്മു കശ്മീർ ആണ്.

1989 മുതൽ കാശ്മീരിൻ്റെ ഇന്ത്യൻ നിയന്ത്രണത്തിലുള്ള വിമതർ കേന്ദ്രഭരണത്തിനെതിരെ പോരാടുകയാണ്. എന്നാൽ കശ്മീരിലെ തീവ്രവാദം പാകിസ്ഥാൻ സ്‌പോൺസേർഡ് ഭീകരതയാണെന്ന് ഇന്ത്യ വാദിക്കുന്നു. പതിനായിരക്കണക്കിന് സിവിലിയൻമാരും വിമതരും സർക്കാർ സേനയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, എന്നാൽ വലിയൊരു വിഭാഗം കശ്മീരി മുസ്ലീങ്ങളും ഇത് സ്വാതന്ത്ര്യത്തിനായുള്ള നിയമപരമായ പോരാട്ടമായി കണക്കാക്കുന്നുവെന്നും വായനകളുണ്ട്.


2014ൽ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയായിരുന്നു മുഖ്യമന്ത്രി.  അഞ്ച് ഘട്ടങ്ങളിലായി 2014 നവംബർ 25 മുതൽ ഡിസംബർ 20 വരെയായിരുന്നു തെരഞ്ഞെടുപ്പ്. അത്തവണ പതിവിൽനിന്നു വ്യത്യസ്തമായി കശ്മീരിൽ 65 ശതമാനം പോളിങ് രേഖപ്പെടുത്തി. അന്ന് പരമാവധി ജനങ്ങൾ പോളിംങ് ബൂത്തിലെത്തി. ഡിസംബർ 23ന് ഫലം പുറത്തുവന്നപ്പോൾ പിഡിപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി.

ബിജെപി പിഡിപിയുമായി സഖ്യമുണ്ടാക്കി സംസ്ഥാന ഭരണംപിടിക്കുന്ന കാഴ്ചയാണ്‌ പിന്നീട് കണ്ടത്. 2015 മാർച്ച് ഒന്നിനു പുതിയ സർക്കാർ അധികാരത്തിൽ വന്നു. പിഡിയുടെ മുഫ്തി മുഹമ്മദ് സെയ്ദായിരുന്നു മുഖ്യമന്ത്രി. 2016 ജനുവരിയിൽ മുഫ്തി മുഹമ്മദ് സെയ്ദ് മരിക്കുകയും മകൾ മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു. പക്ഷേ ആ സർക്കാരിന് അധികകാലം തുടരാനായില്ല. 2018 ജൂൺ 19ന് ബിജെപി പിന്തുണ പിൻവലിച്ചതോടെ മെഹ്ബൂബ മുഫ്തി സർക്കാർ താഴെവീണു.


2019-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ കശ്മീരിൻ്റെ പ്രത്യേക പദവി അവസാനിപ്പിക്കുകയും അതിൻ്റെ സംസ്ഥാന പദവി റദ്ദാക്കുകയും ചെയ്തതുമുതൽ ഇന്ത്യൻ ഭരണത്തിലുള്ള പ്രദേശങ്ങൾ അസ്വസ്ഥമാണ്. ഇന്ത്യൻ ഭരണത്തിനെതിരായ മൂന്ന് ദശാബ്ദക്കാലത്തെ സായുധ കലാപത്തിൽ താരതമ്യേന സമാധാനപരമായി തുടരുന്ന ഹിന്ദു ആധിപത്യമുള്ള ജമ്മു പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ സർക്കാർ സേനയ്‌ക്കെതിരായ വിമത ആക്രമണങ്ങൾ ഉൾപ്പെടെ ഉയരുന്നതിനിടയിലാണ് മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്.കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് 2022 ഡിസംബറിലാണ് സുപ്രീംകോടതി ഉത്തരവിടുന്നത്. അന്ന് നൽകിയ കാലപരിധി 2024 സെപ്തംബർ 30 ആയിരുന്നു.


പുതിയ സർക്കാരിന് അധികാരം ലഭിക്കണമെങ്കിൽ കശ്മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കേണ്ടതുണ്ട്. നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി തുടങ്ങിയ കശ്മീരി ഇന്ത്യ അനുകൂല പാർട്ടികൾ പോലും കശ്മീരിൻ്റെ അർദ്ധ സ്വയംഭരണാവകാശം തിരിച്ചുകിട്ടുന്നതിനായി രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ്. അതു കൊണ്ടു തന്നെ ജമ്മു കശ്മീരിന് ഇത് വെറുമൊരു നിയമസഭാ തെരഞ്ഞെടുപ്പ് മാത്രമല്ല സ്വന്തം അസ്തിത്വം ഉറപ്പിക്കുവാനുള്ള പോരാട്ടം കൂടിയാണ്. പ്രചാരണം ശക്തമാകുമ്പോൾ, ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടി, പ്രദേശത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ നാഷണൽ കോൺഫറൻസുമായി സഖ്യം രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പതിറ്റാണ്ടുകളായി കലാപഭൂമിയായ കാശ്മീർ താഴ്‌വരയിൽ മോദിയുടെ ബിജെപിക്ക് ദുർബലമായ രാഷ്ട്രീയ അടിത്തറയാണുള്ളത്.കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് പ്രതീക്ഷ നൽകുന്നതും ആ പ്രവണതയാണ്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ആദ്യമായി ഒരു ജമ്മു കശ്മീർ നിയമ സഭിലേക്ക് ഒരു പൊതു തെരഞ്ഞെടുപ്പ് നടക്കുകയാണ്. പത്ത് വർഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പെന്ന സവിശേഷതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. സെപ്തംബർ 18 നും ഒക്ടോബർ 1 നും ഇടയിലാണ് തിരഞ്ഞെടുപ്പ് നടക്കുക, ജമ്മു കശ്മീരിൽ നിലവിൽ 90 നിയമസഭാ സീറ്റുകളാണുള്ളത്. അതിൽ 43 എണ്ണം ജമ്മുവിലും 47 എണ്ണം കശ്മീരിലുമാണ്. 3.71 ലക്ഷം പുതിയ വോട്ടർമാരാണ് ജമ്മുകശ്മീരിലുള്ളത്. ഫലം പ്രഖ്യാപിക്കുന്നത് ഒക്ടോബർ എട്ടിനായിരിക്കും.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com