വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

കോഴിക്കോട് ഒന്നാം മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്
വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി
Published on
Updated on


വഖഫ് ഭൂമി പ്രശ്നത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വഖഫ് ഭൂമിയിൽ പോസ്റ്റ് ഓഫീസ് നിർമിച്ചെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. കാലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മേരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. കോഴിക്കോട് ഒന്നാം മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.

വഖഫ് ബോര്‍ഡിന്റെ പരാതി അനുസരിച്ചായിരുന്നു പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 1999ലാണ് പോസ്റ്റ് ഓഫീസ് പ്രവർത്തനമാരംഭിച്ചത്. 2013ലാണ് വഖഫ് ഭേദഗതി നിയമം നിലവിൽ വന്നത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റൽ ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് കേസെടുത്തത്. കോഴിക്കോട് കോടതിയിൽ കേസിൻ്റെ നടപടികൾ പുരോഗമിക്കുന്നതിനിടെ പ്രതി ചേർക്കപ്പെട്ട പോസ്റ്റൽ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വഖഫ് ഭേദഗതി നിയമം അനുസരിച്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമം നിലവിൽ വന്ന കാലവും പോസ്റ്റൽ ഓഫീസ് സ്ഥാപിക്കപ്പെട്ട കാലവും തമ്മിലെ അന്തരം പരിഗണിച്ചാണ് നടപടി. 2023ൽ സുപ്രീം കോടതി സമാന സ്വഭാവമുള്ള കേസിൻ്റെ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് വഖഫ് ഭൂമിയിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ നടപടികൾക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

News Malayalam 24x7
newsmalayalam.com