
ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാദൗത്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ ഹർജിക്കാരോട് കോടതി നിര്‍ദേശിച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കര്‍ണാടക ഹൈക്കോടതിക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ഹർജിക്കാരോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെ സമീപിക്കാനാണ് നിര്‍ദേശിച്ചത്.
ഏറ്റവുമൊടുവിൽ സുപ്രീം കോടതി നിർദേശപ്രകാരം ഹർജിക്കാരനായ സുഭാഷ് ചന്ദ്രൻ കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രജിസ്ട്രിക്ക് നിർദേശം നൽകിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിൻ്റെ പകർപ്പ് ഹാജരാക്കണമെന്ന് ഹർജിക്കാരനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തെരച്ചിൽ നടത്തുന്ന മലയാളി രക്ഷാപ്രവർത്തകരെ കർണാടക പൊലീസ് മർദിച്ചതായി ആരോപണമുയരുന്നുണ്ട്. ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും, കളക്ടറുടെ അനുമതിയില്ലാതെ അപകടസ്ഥലത്ത് നിൽക്കാനാകില്ലെന്നും പൊലീസ് അറിയിച്ചതായി ലോറി ഉടമയായ മനാഫ് വെളിപ്പെടുത്തി.
കർണാടക സർക്കാരിനെതിരെയും പൊലീസിൻ്റെ അലംഭാവത്തിനുമെതിരെ നേരത്തെയും പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം അർജുൻ ഓടിക്കുന്ന ഭാരത് ബെൻസ് ലോറിയുടെ ഉടമയായ മനാഫിനെയും പൊലീസ് മർദിച്ചിരുന്നു. കർവാർ എസ്.പിയുടെ നേതൃത്വത്തിലാണ് മർദിച്ചത്. സംഭവത്തിൽ പിന്നീട് കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. മനാഫിനെ മർദിക്കുന്ന വീഡിയോ ന്യൂസ് മലയാളമാണ് ആദ്യം പുറത്തുവിട്ടത്.