
എറണാകുളത്ത് നിന്നും പിടിയിലായത് കുറുവ സംഘത്തിലെ മുഖ്യപ്രതിയെന്ന സ്ഥിരീകരണവുമായി പൊലീസ്. ആലപ്പുഴ മണ്ണഞ്ചേരിയിലെ മോഷണങ്ങൾക്ക് പിന്നിലും പിടിയിലായ സന്തോഷ് സെൽവമാണ്. മണ്ഡലകാലം ലക്ഷ്യമിട്ട് 14അംഗ കുറുവ സംഘമാണ് കേരളത്തിൽ എത്തിയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
സന്തോഷ് സെൽവത്തിന്റെ നെഞ്ചിൽ പച്ചകുത്തിയ ഭാര്യയുടെ പേരാണ് പ്രതിയിലേക്ക് എത്താൻ പൊലീസിന് സഹായമായത്. പാലായിൽ നേരത്തെ സന്തോഷ് പിടിയിലായ വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം നെഞ്ചിൽ പച്ചകുത്തിയ പ്രതികളെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ എറണാകുളം കുണ്ടന്നൂരിൽ നിന്ന് പിടികൂടിയത്.
14 വരെ അംഗങ്ങളുള്ള കുറുവാ സംഘമാണ് കേരളത്തിൽ എത്തിയിരിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ സംഘങ്ങളായാണ് ഇവർ മോഷണം നടത്തുന്നത്. ശബരിമല സീസൺ മറവിലാണ് സംഘം കേരളത്തിൽ മോഷണം നടത്തുന്നതെന്നും ആലപ്പുഴ ഡിവൈഎസ്‌പി എം.ആർ. മധുബാബു പറഞ്ഞു. സന്തോഷ് സെൽവത്തിൽ നിന്ന് കണ്ടെത്തിയ മുറിച്ച നിലയിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ സ്വർണമാണോയെന്നും പരിശോധിക്കും.
സംഘത്തിലെ രണ്ടാം പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. സന്തോഷിനൊപ്പം പിടികൂടിയ മണികണ്ഠന് കുറുവാ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുന്ന സന്തോഷ് സെൽവത്തിനായി നാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. സംഘത്തിലെ മറ്റു അംഗങ്ങളെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.