ആറളത്തെ ആർആർടിയുടെ എണ്ണം വർധിപ്പിക്കും, മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് താൽക്കാലിക ജോലി: മന്ത്രി എ.കെ. ശശീന്ദ്രന്‍

ആറളത്തെ ആർആർടിയുടെ എണ്ണം വർധിപ്പിക്കും, മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് താൽക്കാലിക ജോലി: മന്ത്രി എ.കെ. ശശീന്ദ്രന്‍

ആനമതിൽ പൂർത്തിയാകുംവരെ താൽക്കാലിക തൂക്കുവൈദ്യുത വേലി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു
Published on


ആറളത്ത് ആനമതില്‍ കെട്ടുന്ന പദ്ധതിയില്‍ ചില വീഴ്ചകളുണ്ടായെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. ആനമതില്‍ പൂര്‍ത്തിയാകാന്‍ ആറ് മാസമെടുക്കും. നിർമാണം അടുത്ത മാസം ആരംഭിക്കും. ആനമതിൽ പൂർത്തിയാകുംവരെ താൽക്കാലിക തൂക്കുവൈദ്യുത വേലി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ ആറളത്ത് ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ആനമതില്‍ കെട്ടാന്‍ മരം മുറിക്കാന്‍ തടസമുണ്ടായിരുന്നു. അത് നീങ്ങിയിട്ടുണ്ടെന്നും എ. കെ. ശശീന്ദ്രന്‍ വ്യക്തമാക്കി. പുനരധിവാസ മേഖലയിലെ ആനകളെ കാട്ടിലേക്ക് തുരത്തി ഓടിക്കും. ഇന്ന് രാത്രി മുതൽ ആനകളെ തുരത്തിത്തുടങ്ങും. ആറളത്തെ ആർആർടിയുടെ എണ്ണം വർധിപ്പിക്കും. മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് താൽക്കാലിക ജോലി നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി.

സർവകക്ഷി യോഗത്തിൽ ഉദ്യോഗസ്ഥർക്ക്‌ എ.കെ. ശശീന്ദ്രന്റെ വിമർശനം. ജനങ്ങളെയും ജനപ്രതിനിധികളെയും വിശ്വാസത്തിൽ എടുത്ത് കാര്യങ്ങൾ ചെയ്യണമെന്ന് ഉദ്യോഗസ്ഥരോട് മന്ത്രി. അല്ലെങ്കിൽ ജനങ്ങളുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉണ്ടാകും. അത്‌ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർ​ദേശം.


News Malayalam 24x7
newsmalayalam.com