
രാഹുൽ മാങ്കൂട്ടത്തിൽ മിടുക്കനായ സ്ഥാനാർഥിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൂടിയാലോചനകൾക്ക് ശേഷമാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. മികച്ച സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. രാഹുൽ മികച്ച സ്ഥാനാർഥിയാണ്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ്. സമര നായകനാണ്. ആരും അദ്ദേഹത്തിനെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ല എന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
പി. സരിന്‍ ഇത്തരത്തിൽ പ്രതികരിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. വൈകാരികമായി പ്രതികരിക്കരുതെന്ന് പറഞ്ഞിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. പാലക്കാട് സ്ഥാനാര്‍ഥി നിർണയത്തിൽ കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി. സരിന്‍ നിലപാടും അതൃപ്തിയും പരസ്യമാക്കിയതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ഇന്നാണ് സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ നിലപാട് വ്യക്തമാക്കി പി. സരിന്‍ രംഗത്തെത്തിയത്. നാടിന്റെ നല്ലതിന് വേണ്ടിയാണ് 33 ആം വയസിൽ സിവില്‍ സര്‍വീസില്‍ നിന്ന് രാജി വച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. താന്‍ പറയുന്നത് നല്ലതിനു വേണ്ടിയാണ് എന്നും പി. സരിൻ പറഞ്ഞു. കോണ്‍ഗ്രസിനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും സ്ഥാനാർഥിത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സരിന്‍ സംസാരിച്ചത്. രാഹുലിനെ സ്ഥാനാർഥിയാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.