
സഭാ ടിവിയുടെ പുതിയ ചാനലിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ച് പ്രതിപക്ഷം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പങ്കെടുക്കേണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം സഭാ ടിവിയിൽ പ്രതിപക്ഷ നേതാവിന്റെ പ്രസംഗ ഭാഗം നീക്കം ചെയ്തത് വിവാദമായിരുന്നു. അതേസമയം ആരോഗ്യ പ്രശ്നങ്ങൾ മൂലം വിശ്രമത്തിൽ ആയതിനാൽ മുഖ്യമന്ത്രി പിണറായി വിജയനും പരിപാടിക്കെത്തിയില്ല.
സഭാ ടിവിയിൽ നിന്നും പ്രതിപക്ഷ നേതാവിന്റെ പ്രസംഗം വെട്ടിമാറ്റിയ സംഭവം ബോധപൂർവമല്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ വ്യക്തമാക്കി. എഡിറ്റ് ചെയ്ത് കാണിക്കുന്നു എന്നുള്ള പ്രചാരണവും ശരിയല്ലെന്ന് സ്പീക്കർ പറഞ്ഞു. സഭാരേഖകളിൽ നിന്ന് മറ്റേണ്ട ഭാഗം മാത്രമാണ് മാറ്റുന്നത്. ഇന്നലെയും ഇന്നും നടന്ന സഭാ നടപടികൾ പൂർണമായും തത്സമയം കാണിച്ചുവെന്നും സ്പീക്കർ വ്യക്തമാക്കി. വാർത്തകൾ വക്രീകരിച്ച് തെറ്റിദ്ധാരണ പരത്താൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങൾക്ക് അസഹിഷ്ണുതയാണ്. മാധ്യമ പ്രവർത്തനം ആരെയും ശരിപ്പെടുത്താനുള്ളതല്ല എന്ന ബോധം ഉണ്ടാകണം. മാധ്യമസ്വാതന്ത്ര്യത്തിൽ കേരളമാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. സ്വയം വിമർശനം മാധ്യമ മേധാവികൾക്ക് ഉണ്ടാകണമെന്നും സ്പീക്കർ കുറ്റപ്പെടുത്തി.