
തെക്കൻ ബംഗാളിലെ വിവിധ ജില്ലകളിൽ വലിയ ദുരിതം വിതച്ച് വെള്ളപൊക്കം. നിരവധി വീടുകളും കൃഷിയും അടക്കമുള്ള ജീവനോപാധികൾ പലതും വെളളത്തിനടിയിലായി. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയത്തിനാണ് ഈ മേഖലകൾ സാക്ഷിയായിരിക്കുന്നത്.
ബംഗാളിലെ മഴയും വെള്ളപൊക്കവും മൂന്ന് ലക്ഷത്തിലധികം ജനങ്ങളെയാണ് സാരമായി ബാധിച്ചത്. മൂന്ന് ആഴ്ചയോളമായി പതിനായിരക്കണക്കിന് പേരാണ് വീടും പണിയുമില്ലാതെ വെള്ളപ്പൊക്കത്തിൽ കഴിയേണ്ട അവസ്ഥയിലായിരിക്കുന്നത്. 1998ന് ശേഷം ഇത്രയും കനത്ത വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴയ്ക്കൊപ്പം കരകവിഞ്ഞൊഴുകിയെത്തിയ ഹൂഗ്ലി നദി, ഫുൽഹാറും മാൾഡയും ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ നാശം വിതച്ചു.
മാൾഡ ജില്ലയിലെ 50 ഗ്രാമങ്ങൾ തീർത്തും ഒറ്റപ്പെട്ട് വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. ഡാമുകൾ തുറന്നുവിട്ടതും ദുരന്തന്തിന്റെ ആക്കം കൂട്ടി. ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങി, ഉപജീവന മാർഗങ്ങൾ നിലച്ചു. കൃഷിയും വയലുകളും നിറയെ വെള്ളം കയറി. ഭക്ഷ്യക്ഷാമവും രൂക്ഷമാണ്. ഉഗ്രവിഷമുള്ള പാമ്പുകൾ മുതൽ വൈദ്യ സഹായത്തിന്റെ അഭാവം വരെ ബംഗാൾ ജനതയുടെ പ്രതിസന്ധികളാണ്.
പ്രളയം വിതച്ച നാശനഷ്ടങ്ങൾ ഇതുവരെയും തിട്ടപ്പെടുത്തിയിട്ടില്ല. വെള്ളപ്പൊക്കത്തിൽ ബംഗാൾ-ഝാർഖണ്ഡ് സർക്കാരുകൾ പരസ്പരം പഴിചാരുമ്പോൾ ആരാണ് തങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയെന്നാണ് ടാർപോളിൻ കൊണ്ട് മറച്ച കൂരകളിലിരുന്ന് ഈ ഗ്രാമീണർ ചോദിക്കുന്നത്...