
മഞ്ഞപ്പിത്തം പടർന്ന് പിടിച്ച കോഴിക്കോട് കോർപ്പറേഷനിലെ കൊമ്മേരി പ്രദേശമുൾപ്പെടുന്ന വാർഡിലെ ശുദ്ധജല സ്രോതസ്സിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പ്രാദേശിക കുടിവെള്ള പദ്ധതിയുടെ വെള്ളത്തിലാണ് ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കൂടുതൽ ആളുകളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതോടെ വെള്ളത്തിന്റെ സാംപിൾ ജല അതോറിറ്റി ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി 25 ആളുകളാണ് മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയിലുള്ള 23-കാരി മഞ്ഞപിത്തം കരളിനെ ബാധിച്ചതിനാൽ ഗുരുതരാവസ്ഥയിലാണ്. രോഗം പടർന്നത് പ്രാദേശിക കുടിവെള്ള പദ്ധതിയിൽ നിന്നാണെന്ന സംശയം നാട്ടുകാരും പ്രകടിപ്പിച്ചിരുന്നു. അതേസമയം ഗുരുതര സാഹചര്യത്തിലും കോർപ്പറേഷൻ അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളുന്നില്ലെന്നും പ്രദേശവാസികൾ ആരോപിച്ചിരുന്നു.
ALSO READ: കോഴിക്കോട് കൊമ്മേരിയിൽ മഞ്ഞപ്പിത്തം പടരുന്നു, ഇതുവരെ രോഗം ബാധിച്ചത് 25 പേർക്ക്; കോർപ്പറേഷൻ കാര്യമായി ഇടപെടുന്നില്ലെന്ന് നാട്ടുകാർ
ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തിൽ കോർപ്പറേഷൻ കാര്യമായി ഇടപെടുന്നില്ലെന്ന് വാർഡ് കൗൺസിലറും ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു. രോഗത്തിന്റെ ഉറവിടം ഉടൻ കണ്ടെത്തി വ്യാപനം തടയണമെന്നാണ് ആവശ്യം. നടപടി ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ കവിതാ അരുൺ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകിയിട്ടുണ്ട്. 225 വീടുകൾ ആണ് കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുന്നത്. ഈ പദ്ധതിയുൾപ്പെടുന്ന വീടുകളിൽ താമസിക്കുന്നവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്.