ഷിരൂർ തെരച്ചിൽ പുനരാരംഭിച്ചു, ലോറിയുടെ ജാക്കി കണ്ടെത്തി; അര്‍ജുന്‍റേതെന്ന് സംശയം

ഇന്ന് രണ്ടര മണിക്കൂർ പരിശോധന നടത്തുമെന്നും സംഘം അറിയിച്ചു. ഗംഗാവലി പുഴയിലെ ഒഴുക്ക് 2 നോട്ടിക്കൽ മൈലായി രേഖപ്പെടുത്തി.
ഷിരൂർ തെരച്ചിൽ പുനരാരംഭിച്ചു, ലോറിയുടെ  ജാക്കി കണ്ടെത്തി; അര്‍ജുന്‍റേതെന്ന് സംശയം
Published on

കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് ഷിരൂരിൽ തെരച്ചിൽ പുനരാരംഭിച്ചു. ഗംഗാവലി പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി. ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കിയാണ് കണ്ടെത്തിയതെന്നും ഇത് അര്‍ജുൻ ഉപയോഗിച്ചിരുന്ന ലോറിയുടേത് തന്നെയാണെന്നും ലോറി ഉടമ മനാഫ് പറഞ്ഞു. ഗംഗാവലി പുഴയിൽ ഒഴുക്ക് കുറഞ്ഞതും തെരച്ചിലിന് അനുകൂലമായി. തെരച്ചിൽ തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷിരൂരിൽ തെരച്ചിൽ ആരംഭിച്ചത്. ഈശ്വർ മാൽപെയും സംഘത്തിൻ്റെ കൂടെ തെരച്ചിലിനിറങ്ങി.

ജില്ലാ ഭരണകൂടം അനുമതി നൽകിയതോടെയാണ് തെരച്ചിൽ പുനരാരംഭിച്ചത്. ഇന്ന് രണ്ടര മണിക്കൂർ പരിശോധന നടത്തുമെന്നും സംഘം അറിയിച്ചു. ഗംഗാവലി പുഴയിലെ ഒഴുക്ക് 2 നോട്ടിക്കൽ മൈലായി രേഖപ്പെടുത്തി.

ഷിരൂരിൽ അർജുനായുള്ള തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. ആവശ്യമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം ഊർജിതമാക്കണമെന്നും കത്തിൽ പിണറായി വിജയന്‍ അഭ്യർഥിച്ചു. അതേസമയം അര്‍ജുനെ കണ്ടെത്തുന്നതിനായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി അർജുൻ്റെ കുടുംബത്തെ അറിയിച്ചിരുന്നു.  അർജുൻ്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകുമെന്ന് ഉറപ്പും നൽകിയിരുന്നു.

മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ പുഴയില്‍ സ്വമേധയാ തെരച്ചില്‍ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ വിദഗ്ധ സഹായം ഇല്ലാതെ മാല്‍പെയെ പുഴയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിക്കുകയായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.

കർണാടകയിലെ ഷിരൂരിൽ ജൂലൈ 16 ന് ഉണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്.. പിന്നാലെ, അർജുനെ കണ്ടെത്താൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. പിന്നീട്, പുഴയിലെ ശക്തമായ അടിയൊഴുക്ക് കാരണം രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കേണ്ടി വരികയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com