ജോസഫ് പാംപ്ലാനിയെ അംഗീകരിക്കാനാകില്ല, സഭാ നേതൃത്വം ഈ നിലപാട് ആവർത്തിച്ചാൽ സ്വതന്ത്ര സഭയെ കുറിച്ച് ആലോചിക്കും: അൽമായ മുന്നേറ്റം

സഭാ നേതൃതൃത്തിൻ്റെ നിലപാടിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്ന് വക്താവ് റിജു കാഞ്ഞൂക്കാരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു
ജോസഫ് പാംപ്ലാനിയെ അംഗീകരിക്കാനാകില്ല, സഭാ നേതൃത്വം ഈ നിലപാട് ആവർത്തിച്ചാൽ സ്വതന്ത്ര സഭയെ കുറിച്ച് ആലോചിക്കും: അൽമായ മുന്നേറ്റം
Published on


എറണാകുളം അങ്കമാലി അതിരൂപതയിൽ മെത്രാപ്പോലീത്തൻ വികാരിയും ആർച്ച് ബിഷപ്പുമായ ജോസഫ് പാംപ്ലാനിയെ ഇനി അംഗീകരിക്കാൻ കഴിയില്ലെന്ന് അൽമായ മുന്നേറ്റം. സഭാ നേതൃത്വം ഇതേ നിലപാട് ആവർത്തിച്ചാൽ സ്വതന്ത്ര സഭയെ കുറിച്ച് ആലോചിക്കുമെന്നും വക്താവ് റിജു കാഞ്ഞൂക്കാരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. സഭാ നേതൃതൃത്തിൻ്റെ നിലപാടിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം അതിരൂപതാ വൈദികരുമായി ജില്ലാ കളക്ടറുടെ നിർദേശമനുസരിച്ച് മാർ ജോസഫ് പാംപ്ലാനി ഉണ്ടാക്കിയ ധാരണകൾ നടപ്പാക്കാതെ ഇനി സഹകരിക്കേണ്ടതില്ലെന്നാണ് അല്മായ മുന്നേറ്റത്തിൻ്റെ നിലപാട്. ഒരു മാസത്തിനുള്ളിൽ നിലവിലെ കൂരിയയെ നീക്കം ചെയ്യുക, സ്ഥലം മാറ്റം ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ പിൻവലിക്കുക, കാനോനിക സമിതികൾ പുനസ്ഥാപിക്കുക എന്നീ ധാരണകൾ പരസ്പരം ഒപ്പിട്ടു കൈമാറിയിട്ടുള്ളതാണ്. ഈ ധാരണകളിൽ തീരുമാനം ആകുന്നത് വരെയും മാർ പാംപ്ലാനിയുമായി ഒരു രീതിയിലും സഹകരിക്കില്ലെന്ന് അല്മായ മുന്നേറ്റം അതിരൂപതാ സമിതി പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം പൊലീസ് നടപടി നേരിട്ട 21 വൈദികരെയും, അല്മായ മുന്നേറ്റത്തിന്റെ അതിരൂപതാ നേതൃത്വത്തെയും കണ്ടപ്പോൾ നൽകിയ ഉറപ്പ്, മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ കണ്ടതിനു ശേഷം തീരുമാനം ഉണ്ടാക്കാമെന്നാണ്. എന്നാൽ 23ന് മാർ റാഫേൽ തട്ടിലിനെ കണ്ടു മാർ ജോസഫ് പാംപ്ലാനി തിരിച്ചു പോയതിന് ശേഷം, പൊലീസ് നടപടിക്ക് നിർദേശം നൽകിയ കൂരിയയിലെ ഫാ. ജോഷി പുതുവാ പുതിയ സർക്കുലർ പുറത്തിറക്കിയത് എറണാകുളം അതിരൂപതയിലെ വൈദികരോടും വിശ്വാസികളോടുമുള്ള വെല്ലുവിളിയാണെന്നും അതിനെ നേരിടാൻ വിശ്വാസികൾ റെഡിയാണെന്നും അല്മായ മുന്നേറ്റം പ്രസിഡന്റ്‌ ഷൈജു ആന്റണിയും വക്താവ് റിജു കാഞ്ഞൂക്കാരനും പ്രസ്താവനയിൽ അറിയിച്ചു.

ഇനി ചർച്ചകൾക്ക് സ്ഥാനമില്ലെന്നും എറണാകുളം അതിരൂപത സ്വന്തം നിലപാടുമായി മുന്നോട്ടു പോകുമെന്നും അല്മായ മുന്നേറ്റം അതിരൂപതാ സമിതി അറിയിച്ചു. എറണാകുളം അതിരൂപതയിലെ സംഘർഷം ലഘൂകരിക്കാനും സമവായത്തിനുമായി എത്തിയ മാർ പാംപ്ലാനിയുടെ നിർദേശമനുസരിച്ചു ഇപ്പോൾ ജോഷി പുതുവാ ഇറക്കിയ സർക്കുലർ വീണ്ടും സംഘർഷം ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂവെന്നും, എറണാകുളം അതിരൂപതയിൽ ഇനിയുണ്ടാകുന്ന ഏതൊരു കലാപാന്തരീക്ഷത്തിനും പൂർണ്ണ ഉത്തരവാദിത്തം മാർ ജോസഫ് പാംപ്ലാനിക്ക് ആയിരിക്കുമെന്നും അല്മായ മുന്നേറ്റം മുന്നറിയിപ്പ് നൽകി.

നിലവിലെ കൂരിയ അംഗങ്ങളെ അവർ ആയിരുന്ന സ്ഥലങ്ങളിൽ അല്ലാതെ എറണാകുളം അതിരൂപതയിലെ ഒരു ഇടവകയിലും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അല്മായ മുന്നേറ്റം പ്രഖ്യാപിച്ചു. ചർച്ചകൾക്ക് ഉണ്ടായിരുന്ന സാധ്യത ഈ സർക്കുലർ ഇല്ലാതാക്കി കഴിഞ്ഞുവെന്നും അധികാരത്തിന്റെ ധാർഷ്ട്യത്തിൽ പൊലീസിനെ ഉപയോഗിച്ച് അതിരൂപത ഭരിക്കാമെന്നുള്ള ധാരണയുണ്ടെങ്കിൽ അത് തലശേരിയിൽ വച്ചാൽ മതിയെന്നും അല്മായ മുന്നേറ്റം മാർ ജോസഫ് പാംപ്ലാനിക്ക് മുന്നറിയിപ്പ് നൽകി.

അതിരൂപതയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാതെ വീണ്ടും വീണ്ടും ആളിക്കത്തിക്കാനുള്ള കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെ ചില ലോബികളുടെ കുതന്ത്രമാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള കുറിപ്പ് ഇറക്കാന്‍ ഫാ. ജോഷി പുതുവയെ നിയോഗിച്ചതിന്‍റെ പിന്നിലെന്നത് വളരെ വ്യക്തമാണെന്ന് അതിരൂപത സംരക്ഷണ സമിതി വക്താവ് ഫാ. ജോസ് വൈലിക്കോടത്ത് പറഞ്ഞു. നേരത്തെ ധാരണയായ കാര്യങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് പറഞ്ഞുകൊണ്ട് അതിരൂപതയുടെ ചാന്‍സലര്‍ ഇറക്കിയ കുറിപ്പ് ജനങ്ങളുടെ ഇടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന് മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

21 വൈദികരുമായുള്ള ധാരണകള്‍ക്ക് വിരുദ്ധമായി ഫാ. ജോഷി പുതുവയെ നിലനിര്‍ത്താനുള്ള തന്ത്രത്തിന്‍റെ ഭാഗമായി പാബ്ലാനി മെത്രാപ്പോലീത്ത പ്രസ്താവനകള്‍ ഇറക്കിപ്പിക്കുന്നത് മെത്രാപ്പോലീത്തായുടെ വിശ്വാസ്യത തകര്‍ക്കുന്നതാണ്. നിലവിലെ കൂരിയായെ നീക്കം ചെയ്യുന്നതുവരെ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ പാബ്ലാനിയുമായി സഹകരിക്കാന്‍ ഇനി അതിരൂപതയിലെ മക്കള്‍ക്ക് പ്രയാസമായിരിക്കുമെന്നും അതിരൂപതാ സംരക്ഷണ സമിതി നിലപാട് വ്യക്തമാക്കി. വിശ്വാസ്യത നഷ്ടപ്പെട്ട ഫാ. ജോഷി പുതുവയുടെ ഒരു പ്രസ്താവനയ്ക്കും അതിരൂപതയുടെ മക്കളെ ജനാഭിമുഖ കുര്‍ബാനയ്ക്കായുള്ള നിലപാടില്‍ നിന്നും അകറ്റാനാകില്ലെന്ന് അതിരൂപതാ സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയിന്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com