
തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ ക്ഷേത്ര പ്രസാദ നിർമാണ രീതികളിൽ പരിശോധനകൾ ശക്തമാക്കനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി ധാം എന്നീ ചാർധാം ക്ഷേത്രങ്ങളിലാണ് പരിശോധന കർശനമാക്കുക. ക്ഷേത്ര അടുക്കളകൾ, പ്രസാദം തയ്യാറാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സാംസ്കാരിക മന്ത്രി സത്പാൽ മഹാരാജ് പറഞ്ഞു. ക്ഷേത്രങ്ങളിൽ അർപ്പിക്കുന്ന പ്രസാദം അശുദ്ധമല്ലെന്ന് ഉറപ്പാക്കാൻ ലാബുകളിൽ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണത്തിനിടയിലും ലഡുവിന്റെ ഡിമാൻറ് കുറഞ്ഞില്ല. രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയെങ്കിലും ആന്ധ്രപ്രദേശിലെ വെങ്കിടേശ്വര ക്ഷേത്രത്തിലെ സന്ദർശകരുടെ എണ്ണത്തിലോ പ്രസാദത്തിൻ്റെ വിൽപനയിലോ ഇതുവരെ കുറവുണ്ടായിട്ടില്ല.
ALSO READ: വിവാദമൊഴിയാതെ തിരുപ്പതി ലഡു; പ്രസാദത്തിൽ പുകയില കണ്ടെത്തിയെന്ന് ഭക്ത
നാല് ദിവസത്തിനിടെ 14 ലക്ഷത്തിലധികം തിരുപ്പതി ലഡി വിറ്റഴിച്ചതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു. സെപ്റ്റംബർ 19 ന് 3.59 ലക്ഷവും സെപ്റ്റംബർ 20 ന് 3.17 ലക്ഷവും സെപ്റ്റംബർ 21 ന് 3.67 ലക്ഷവും സെപ്റ്റംബർ 22 ന് 3.60 ലക്ഷം ലഡുവുമാണ് വിറ്റുപോയത്.
ദിവസവും മൂന്ന് ലക്ഷത്തോളം ലഡുവാണ് ക്ഷേത്രത്തിൽ തയ്യാറാക്കുന്നത്. ക്ഷേത്രം സന്ദർശിക്കുന്ന ഭക്തർ വീട്ടുകാർക്കും ബന്ധുക്കൾക്കുമായി വലിയ അളവിലാണ് ഇത് വാങ്ങിക്കൊണ്ടു പോകുന്നത്. ബംഗാൾ ഗ്രാം, പശു നെയ്യ്, പഞ്ചസാര, കശുവണ്ടി, ഉണക്കമുന്തിരി, ബദാം എന്നിവ ചേർത്താണ് ഇതിൻ്റെ നിർമാണം. 15,000 കിലോ പശുവിൻ നെയ്യാണ് ഒരു ദിവസം ഇതിനായി ആവശ്യം വരുന്നത്.