
വൈറ്റ് ഹൗസില്‍ നിന്ന് നിർണായക യുദ്ധപദ്ധതികള്‍ ചോർത്തി പ്രസിദ്ധീകരിച്ചതിന് 'ദി അറ്റ്ലാൻ്റികി'ന് വൈറ്റ് ഹൗസിൻ്റെ രൂക്ഷ വിമർശനം. നിങ്ങളുടേത് പരാജയപ്പെട്ട പ്രസിദ്ധീകരണം എന്നായിരുന്നു വൈറ്റ് ഹൗസിൻ്റെ വിമർശനം. ട്രംപ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച ചെയ്ത സിഗ്‍നല്‍ ചാറ്റ് ഗ്രൂപ്പില്‍ അബദ്ധത്തില്‍ 'ദി അറ്റ്ലാന്‍റിക്' ചീഫ് എഡിറ്റർ ജെഫ്രി ഗോൾഡ്ബെർഗെന്ന ള്‍പ്പെടുത്തിയതിനെ തുടർന്നാണ് രഹസ്യവിവരങ്ങൾ ചോർന്നത്. രഹസ്യ വിവരങ്ങൾ താൻ പങ്കിട്ടുവെന്ന് ട്രംപ് ഭരണകൂടം കള്ളം പറഞ്ഞതിനെ തുടർന്നാണ് താൻ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതെന്ന് ഗോൾഡ്ബർഗ് പറഞ്ഞു. ജെഫ്രി ഗോൾഡ്ബെർഗ് "ട്രംപ് വിരുദ്ധൻ" ആണെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രതികരിച്ചത്.
കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൗസില്‍ നിന്ന് നിർണായക യുദ്ധപദ്ധതികള്‍ ചോർന്നത്. ഇതിൻ്റെ പൂർണ ഉത്തരവാദിത്വം യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് ഏറ്റെടുത്തിരുന്നു. ട്രംപ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച ചെയ്ത സിഗ്‍നല്‍ ചാറ്റ് ഗ്രൂപ്പില്‍ മാധ്യമ പ്രവർത്തകനെ അബദ്ധത്തില്‍ ഉള്‍പ്പെടുത്തിയതിൽ ഉത്തരവാദി താനെന്ന് മൈക്ക് വാൾട്സ് വെളിപ്പെടുത്തിയിരുന്നു.
മെസേജിങ്ങ് ആപ്പായ സിഗ്നലിൽ വൈസ് പ്രസിഡൻ്റ് ജെ. ഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരടങ്ങുന്ന ഒരു ഗ്രൂപ്പിൽ തന്നെ ഉൾപ്പെടുത്തിയെന്ന് 'ദി അറ്റ്ലാന്‍റിക്' എഡിറ്റർ ജെഫ്രി ഗോള്‍ഡ്ബർഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അശ്രദ്ധമായി ഉള്‍പ്പെടുത്തിയത് ശ്രദ്ധിക്കാതെ യെമനിലെ ഹൂതികള്‍ക്കെതിരായ ആക്രമണ സമയം ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ ഈ ഗ്രൂപ്പിലൂടെ ഉദ്യോഗസ്ഥർ പങ്കുവെച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.