
നടൻ അല്ലു അർജുൻ്റെ അറസ്റ്റിലേക്ക് നയിച്ച കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ ഭർത്താവ്. ഇന്ന് അല്ലു അർജുൻ അറസ്റ്റിലായതിന് പിന്നാലെയാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തി കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് ഭാസ്കർ പറഞ്ഞത്.
അല്ലു അർജുൻ്റെ ഭാഗത്ത് തെറ്റില്ലെന്നാണ് ഞാൻ മനസിലാക്കുന്നതെന്നും സിനിമ കാണാനെത്തുമെന്ന് തിയേറ്റർ ഉടമകളെ അദ്ദേഹം നേരത്തെ അറിയിച്ചിരുന്നുവെന്നും ഭാസ്കർ മാധ്യമങ്ങളോട് പറഞ്ഞു. "കേസ് പിൻവലിക്കാൻ ഞാൻ തയ്യാറാണ്. അറസ്റ്റിനെക്കുറിച്ച് അറിയില്ല. എൻ്റെ ഭാര്യ മരിച്ച തിക്കിനും തിരക്കിനും അല്ലു അർജുന് ഒരു ബന്ധവുമില്ല," ഭാസ്കർ പറഞ്ഞു.
അതേസമയം, നടൻ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ചലച്ചിത്രതാരമായല്ല, സാധാരണക്കാരനായി പരിഗണിക്കണമെന്ന് അല്ലു അര്‍ജ്ജുന്റെ അഭിഭാഷകന്‍ പറഞ്ഞു. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്നും സാധാരണക്കാരനാണെങ്കിലും ജാമ്യം നല്‍കേണ്ടതാണെന്നും ഹൈക്കോടതി പരാമർശിച്ചു.
പൊലീസും ഒന്നാം നിലയില്‍ അല്ലു അര്‍ജ്ജുനെ കാണാനെത്തിയെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മതിയായ പൊലീസിനെ സ്ഥലത്ത് നിയോഗിച്ചില്ലെന്നും നടൻ്റെ അഭിഭാഷകന്‍ പറഞ്ഞു. ഹൈക്കോടതി ജാമ്യം നിഷേധിച്ചാല്‍ പൊലീസ് കസ്റ്റഡിയെ എതിര്‍ക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാൽ ജാമ്യം നല്‍കാനുള്ള കേസല്ല ഇതെന്നും, അല്ലു അര്‍ജ്ജുനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുെമന്നും ജാമ്യം നല്‍കരുതെന്നും പ്രൊസിക്യൂഷന്‍ വാദിച്ചിരുന്നു.