
ആശാ സമരത്തെ തള്ളിപ്പറയേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആശാ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നാണ് നിലപാട്. പക്ഷേ ആശാ വർക്കർമാർക്ക് കൂടുതൽ ആനുകൂല്യം നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ വേതനം വർധിപ്പിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
എസ്‌യുസിഐ - ജമാ അത്തെ ഇസ്ലാമി - എസ് ഡി പി ഐ ഉൾപ്പെടെ യോജിച്ച് സംസ്ഥാനത്തിനെതിരെ സമരം നടത്തുകയാണ്. എന്നാൽ മഴവിൽ സഖ്യമുണ്ടാക്കി കേരളത്തിലെ ഗവൺമെൻ്റിനെ ഒരു പാഠം പഠിപ്പിക്കാമെന്നാണ് കരുതുന്നതെങ്കിൽ ജനങ്ങളുടെ പിന്തുണ ലഭിക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ആശാ വര്‍ക്കര്‍മാരുടെ സമരം 48ാം ദിവസത്തിലേക്കും, നിരഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. രാപ്പകല്‍ സമരം അമ്പത് ദിവസം തികയുന്ന തിങ്കളാഴ്ച മുടിമുറിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം. സമരത്തിലുള്ള ആശ പ്രവര്‍ത്തകരും അനുഭാവം പ്രകടിപ്പിച്ചെത്തുന്നവരും മുടിമുറിച്ച് പ്രതിഷേധം അറിയിക്കും. ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാ വര്‍ക്കര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞതിലും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.