എമ്പുരാൻ പ്രദർശനത്തിന് സ്റ്റേയില്ല; ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

എമ്പുരാൻ പ്രദർശനത്തിന് സ്റ്റേയില്ല; ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കേന്ദ്ര സ‍ർക്കാരിനും സെൻസർ ബോ‍‍ർഡിനും ഹൈക്കോടതി നോട്ടീസ് അയച്ചു
Published on

എമ്പുരാൻ സിനിമാ പ്രദർശനം അടിയന്തമായി തള്ളണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സെൻസർ ബോർഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നതെന്ന് സിംഗിൾ ബെഞ്ച് ചോദിച്ചു. പ്രദർശനം തടയണമെന്നാവശ്യപ്പെട്ടു കൊണ്ട് സമർപ്പിച്ച  ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

കേന്ദ്ര സ‍ർക്കാരിനും സെൻസർ ബോ‍‍ർഡിനും ഹൈക്കോടതി നോട്ടീസ് അയച്ചു. എതിർകക്ഷികളായ മോഹൻലാൽ, പൃഥിരാജ് അടക്കമുളളവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചില്ല. ഈ സിനിമയുടെ പേരിൽ കേരളത്തിലെങ്ങും കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് സർക്കാരിൻ്റെ വിശദീകരണം.  അങ്ങനെയെങ്ങിൽ പ്രശസ്തിക്കുവേണ്ടിയുളള ഹർജിയാണോ ഇതെന്ന് സംശയമുന്നയിച്ച കോടതി കേസ് വിശദമായ വാദത്തിന് മാറ്റി.

ഹർജിക്കാരനെതിരെ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്. ഹർജിക്കാരൻ്റെ ഉദേശശുദ്ധിയിൽ സംശയമുണ്ടെന്ന് പറഞ്ഞ കോടതി പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജിയാണ് സമർപ്പിച്ചതെന്നും പറഞ്ഞു. ഹർജിക്കാരൻ സിനിമ കണ്ടോ എന്നും കോടതി ചോദ്യമുന്നയിച്ചു. സെൻസർ ബോർഡ് അംഗീകരിച്ചതല്ലേ എന്ന് ചോദിച്ച കോടതി, സെൻസർ ബോർഡിനോടും നിലപാട് തേടിയിട്ടുണ്ട്.

സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്ന് ഇടുന്നതാണെന്നും ആരോപിച്ച് വിജീഷ് കണ്ടാണിശ്ശേരിയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇയാൾ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി അംഗമാണ്. ഹർജി സമർപ്പിച്ചതിന് പിന്നാലെ ഇയാളുടെ പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്തിരുന്നു.

News Malayalam 24x7
newsmalayalam.com