
ശബരിമലയിൽ ഈ പ്രാവശ്യം സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നിലക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും വി.എൻ. വാസവൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന ശബരിമല അവലോകനയോഗത്തിൽ എഡിജിപി അജിത് കുമാർ പങ്കെടുത്തിരുന്നില്ല. ഇതിൽ അസ്വാഭാവികതയില്ലെന്ന് മന്ത്രി പറഞ്ഞു. യോഗം ക്രമസമാധാന പ്രശ്നം ചർച്ച ചെയ്യാനുള്ളതായിരുന്നില്ല. അതുകൊണ്ടാണ് എഡിജിപിയെ ക്ഷണിക്കാതിരുന്നത്. ക്രമസമാധാനം ചർച്ച ചെയ്യുന്ന യോഗത്തിൽ എഡിജിപിയെ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിൽ മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കിയത് ഹൈക്കോടതിയാണ്. ദേവസ്വം ബോർഡിന് പകരം ക്രമീകരണം ഏർപ്പെടുത്താൻ കഴിയുമോയെന്ന് കോടതിയെ അറിയിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ കൂട്ടിച്ചേർത്തു.