പൂരം നടത്തിപ്പിന് തടസ്സം സൃഷ്ടിച്ചു; തൃശൂര്‍ പൂരം കലക്കാന്‍ കാരണക്കാര്‍ പൊലീസ് ഉദ്യോഗസ്ഥരെന്ന് തിരുവമ്പാടി ദേവസ്വം ബോർഡ്

പൂരം നടത്തിപ്പിന് തടസ്സം സൃഷ്ടിച്ചു; തൃശൂര്‍ പൂരം കലക്കാന്‍ കാരണക്കാര്‍ പൊലീസ് ഉദ്യോഗസ്ഥരെന്ന് തിരുവമ്പാടി ദേവസ്വം ബോർഡ്

അനാവശ്യമായ പൊലീസ് ഇടപെടൽ മൂലം ‘മടത്തിൽ വരവ്’ ഘോഷയാത്ര ലളിതമായ ആചാരമായി ചുരുക്കിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു
Published on

തൃശൂര്‍ പൂരം കലക്കാന്‍ കാരണക്കാര്‍ പൊലീസ് ഉദ്യോഗസ്ഥാരണെന്നാരോപിച്ച് തിരുവമ്പാടി ദേവസ്വത്തിന്റെ സത്യാവാങ്മൂലം. പൂരത്തില്‍ പങ്കെടുക്കാനും ദര്‍ശനം നടത്താനും എത്തിയ ഭക്തരെ തടയുകയും പൂരം നടത്തിപ്പിന് തടസ്സം സൃഷ്ടിച്ചതും പൊലീസാണെന്നാണ് ആരോപണം.

എഴുന്നെള്ളിപ്പ് ഘോഷയാത്ര പൊലീസ് തടസ്സപ്പെടുത്തിയെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ''ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയ പൊതുജനങ്ങളെയും ഭക്തരെയും അതില്‍ നിന്ന് തടയുകയും ഉത്സവം പെട്ടെന്ന് നിര്‍ത്തിവയ്ക്കുകയും ചെയ്തു. സ്വരാജ് റൗണ്ടിലേക്കുള്ള റോഡുകള്‍ ഉപരോധിച്ചു. ആളുകള്‍ക്ക് 'എഴുന്നെള്ളിപ്പ്' കാണാനും പങ്കെടുക്കാനുമുള്ള അവസരം നിഷേധിച്ചു. അനാവശ്യമായ പൊലീസ് ഇടപെടല്‍ മൂലം 'മടത്തില്‍ വരവ്' ഘോഷയാത്ര ലളിതമായ ആചാരമായി ചുരുക്കി.
പൂരത്തിനിടെ തിരുവമ്പാടി ദേവസ്വത്തിന്റെ ചില നടപടികള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കാനാണെന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സത്യവാങമൂലത്തെ തള്ളിയാണ് തിരുവമ്പാടി ദേവസ്വത്തിന്റെ സത്യവാങ്മൂലം.


ALSO READ'പൂരത്തെ ഹൈജാക്ക് ചെയ്യാനുള്ള നീക്കം'; കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി തിരുവമ്പാടി ദേവസ്വം

തൃശൂര്‍ പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ ബിജെപിയുമായി ഗൂഢാലോചന നടത്തിയെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഗതാഗത നിയന്ത്രണമുള്ളിടത്തേക്ക് സുരേഷ്‌ ഗോപി ആംബുലന്‍സിലെത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി. ബിന്ദു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കാനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ ശ്രമങ്ങളെ സഹായിക്കുന്ന പ്രവൃത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്തു നിന്നുണ്ടായി. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാര്‍, വല്‍സന്‍ തില്ലങ്കേരി എന്നിവരുടെ സാന്നിധ്യം സംശയം ബലപ്പെടുത്തുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പൂരം അലങ്കോലമായെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ വഴിയൊരുക്കുകയാണ് തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ ചെയ്തത്. രാത്രി മഠത്തില്‍ വരവ് സമയത്ത് ഒമ്പത് ആനകള്‍ക്ക് പകരം ഒരാനയായി തിരുവമ്പാടി ദേവസ്വം ചുരുക്കി. അലങ്കാര പന്തലുകളിലെ വിളക്കുകള്‍ അണച്ചു. ഇത് പൂരത്തിന്റെ ശോഭ നഷ്ടപ്പെടുത്തി. പൂരം നിര്‍ത്തിവെക്കുകയാണെന്ന് തിരുവമ്പാടി പ്രചരിപ്പിച്ചു. പാസ്സുള്ളവരെ മുഴുവന്‍ പൂരപറമ്പില്‍ വെടിക്കെട്ട് സമയത്ത് കയറ്റണമെന്ന് വാശി പിടിക്കുകയും നിസ്സഹകരിക്കുകയും ചെയ്തതോടെ വെടിക്കെട്ട് നീണ്ടു. തിരുവമ്പാടി ദേവസ്വം നടത്തിയ അശാസ്യകരമല്ലാത്ത സമ്മര്‍ദ തന്ത്രമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നുമായിരുന്നു കൊച്ചിൻ ദേവസ്വത്തിൻ്റെ ആരോപണം. 

News Malayalam 24x7
newsmalayalam.com