എഡിജിപി അജിത് കുമാറിന് സർക്കാർ സ്ഥാനക്കയറ്റം നൽകേണ്ടിയിരുന്നില്ല: CPM ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമർശനം

ഭരണത്തിൻ്റെ തണലിൽ സഖാക്കൾക്ക് മൂല്യച്യുതി ഉണ്ടായെന്നും സംഘടനപരമായ വീഴ്ചകൾ തിരുത്തണമെന്നും സമ്മേളന വേദിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു
എഡിജിപി അജിത് കുമാറിന് സർക്കാർ സ്ഥാനക്കയറ്റം നൽകേണ്ടിയിരുന്നില്ല: CPM ജില്ലാ സമ്മേളനത്തിൽ  മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമർശനം
Published on


സിപിഎമ്മിൽ തിരുത്തൽ വേണമെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടന റിപ്പോർട്ട്. ഭരണത്തിൻ്റെ തണലിൽ സഖാക്കൾക്ക് മൂല്യച്യുതി ഉണ്ടായെന്നും സംഘടനപരമായ വീഴ്ചകൾ തിരുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. മധു മുല്ലശ്ശേരി ബിജെപിയോട് അടുത്തത് അറിഞ്ഞവർ, പാർട്ടിക്ക് റിപ്പോർട്ട് ചെയ്തില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം മെച്ചപ്പെടണമെന്ന് പറയുമ്പോഴും റിപ്പോർട്ട് മേയറെ പിന്തുണയ്ക്കുന്നു.

ജില്ലാ സമ്മേളന വേദിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി ആഭ്യന്തര വകുപ്പിനെതിരെയും വിമർശനമുണ്ടായി. എഡിജിപി അജിത് കുമാറിന് ഡിജിപിയായി മന്ത്രിസഭ സ്ഥാനക്കയറ്റം നൽകേണ്ടിയിരുന്നില്ലെന്നാണ് വിമർശനം. സ്ഥാനകയറ്റം കോടതി നിർദേശ പ്രകാരമായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. എന്നാൽ സർക്കാർ അത് ചെയ്യേണ്ടിയിരുന്നില്ലെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

സംഘടനാ റിപ്പോർട്ടിൽ ഡിവൈഎഫ്ഐയ്ക്കും വിമർശനമുണ്ട്. ഡിവൈഎഫ്ഐ ചാരിറ്റി സംഘടനയായി മാറിയെന്നും തൊഴിലില്ലായ്മക്കെതിരെയുള്ള സമരങ്ങൾ ഏറ്റെടുക്കാൻ ആകുന്നില്ലെന്നുമാണ് പ്രതിനിധികളുടെ അഭിപ്രായം. വർഗീയതയ്ക്കെതിരെയും ഡിവൈഎഫ്ഐയ്ക്ക് ഒന്നും ചെയ്യാനാകുന്നില്ലെന്ന് വിമർശനമുണ്ട്. തദ്ദേശ,ആഭ്യന്തര,ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും വിമർശനമുയർന്നു. തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ തുക അനുവദിക്കണമെന്നും പ്രഖ്യാപനങ്ങളല്ലാതെ ഫണ്ട് ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.



തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം മെച്ചപ്പെടണമെന്നാണ് സമ്മേളനത്തിലെ അഭിപ്രായം. ഭരണത്തിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ആകുന്നില്ല. അതേസമയം മേയർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് റിപ്പോർട്ട്. മേയറെ യുഡിഎഫും ബിജെപിയും സംയുക്തമായി വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇവർക്ക് മാധ്യമങ്ങളുടെ പിന്തുണയും ലഭിക്കുന്നു. നഗരസഭ ചെയ്യുന്ന കാര്യങ്ങൾ പോലും ഇതിനാൽ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com