
തിരുവനന്തപുരത്ത് മധ്യവയസ്കനെ മർദിക്കുകയും വളർത്തുനായയെ ഉപയോഗിച്ച് കടിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. വർക്കല ഹരിഹരപുരം സ്വദേശി സനൽ ആണ് പിടിയിലായത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ വർക്കലയിൽ നിന്ന് ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. തോണിപ്പാറ സ്വദേശി രഞ്ജിത്തിനെയാണ് ഇയാൾ ക്രൂരമായി മർദിക്കുകയും നായയെ ഉപയോഗിച്ച് കടിപ്പിക്കുകയും ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഈ മാസം നാലിന് തിരുവനന്തപുരം വർക്കല തോണിപ്പാറയിലായിരുന്നു സംഭവം. അന്നേ ദിവസം വൈകീട്ട് തോണിപ്പാറ ക്ഷേത്രോത്സവം കഴിഞ്ഞ് ബന്ധുവീട്ടിലേക്ക് പോവുകായിയുരുന്നു രഞ്ജിത്ത്. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നു. ബന്ധുവീടിന് സമീപമെത്തിയപ്പോഴാണ് സനൽ രഞ്ജിത്തിനെ ആക്രമിക്കുന്നത്. രഞ്ജിത്ത് സനലിനെ ഇടയ്ക്ക് കളിയാക്കുന്നതിലെ വൈരാഗ്യം ആയിരുന്നു അക്രമത്തിന് കാരണം.
സനലിൻ്റെ വീട്ടിലെ അടുക്കളയിൽ വെച്ചായിരുന്നു മർദനം. പിറ്റ്ബുള്ളിനെ ഉപയോഗിച്ച് കടിപ്പിച്ച ശേഷം കത്തിയുപയോഗിച്ചും സനൽ രഞ്ജിത്തിനെ ആക്രമിച്ചു. പ്രതി സനലിൻ്റെ ഭാര്യയും മക്കളും പ്രദേശത്തുണ്ടായിരുന്നില്ല. അക്രമത്തിന് ശേഷം സനൽ രഞ്ജിത്തിനെ വീടിന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. പിന്നാലെ പ്രദേശവാസികൾ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചു.
എന്നാൽ സംഭവത്തിന് പിന്നാലെ സനൽ പൊലീസ് സ്റ്റേഷനിലെത്തി രഞ്ജിത്തിനെതിരെ പരാതി നൽകിയിരുന്നു. രഞ്ജിത്ത് തന്നെയും കുടുംബത്തെയും ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത്താനാണ് മർദനമേറ്റതെന്ന് വ്യക്തമാവുന്നത്.