എൻ.എം. വിജയൻ്റെ മരണം; കുടുംബത്തിൻ്റെ സാമ്പത്തിക ബാധ്യതകൾ കോൺഗ്രസ് ഏറ്റെടുക്കും, പരസ്യ പ്രസ്താവനകൾക്ക് വിലക്ക്

വിഷയത്തിൽ നേതാക്കളും പ്രവർത്തകരും പരസ്യ പ്രസ്താവനകൾ നടത്തരുതെന്നും, പരാതികളുള്ളവർക്ക് അന്വേഷണ സമിതിയെ സമീപിക്കാമെന്നും കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി
എൻ.എം. വിജയൻ്റെ മരണം; കുടുംബത്തിൻ്റെ സാമ്പത്തിക ബാധ്യതകൾ കോൺഗ്രസ് ഏറ്റെടുക്കും, പരസ്യ പ്രസ്താവനകൾക്ക് വിലക്ക്
Published on

വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുമെന്ന് കോൺഗ്രസ്. ഇതുസംബന്ധിച്ച ഉറപ്പ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുടുംബത്തെ അറിയിച്ചു. നേതാക്കളുടെ വാക്കുകൾ വിശ്വസിക്കുന്നുവെന്നും, നേതാക്കളുടെ ആദ്യ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കിയെന്നും, പാർട്ടിയോടൊപ്പം ഉറച്ചുനിൽക്കുമെന്നും കുടുംബം അറിയിച്ചു.

ആത്മഹത്യാക്കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേസ് അതിൻ്റെ വഴിക്ക് പോകട്ടെ.  എല്ലാം നല്ല രീതിയിൽ ചെയ്യാമെന്ന് പാർട്ടി നേതാക്കൾ ഉറപ്പു നൽകിയതായും എൻ. എം. വിജയൻ്റെ മകൻ വിജേഷ് പറഞ്ഞു. നേതാക്കൾ വന്നതിൽ സംതൃപ്തിയുണ്ട്. എല്ലാ കാര്യങ്ങളും നേതാക്കൾ ഗൗരവത്തിൽ കേട്ടിട്ടുണ്ടെന്ന് മകൾ പത്മജയും വ്യക്തമാക്കി.

വിഷയത്തിൽ നേതാക്കളും പ്രവർത്തകരും പരസ്യ പ്രസ്താവനകൾ നടത്തരുതെന്നും, പരാതികളുള്ളവർക്ക് അന്വേഷണ സമിതിയെ സമീപിക്കാമെന്നും എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും, കുടുംബത്തിന് പറയാനുള്ളതെല്ലാം കേട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഈ പ്രശ്നത്തിൽ ഒരു പരിഹാരം ഉണ്ടാകും എന്ന് കരുതിയാണ് മുന്നോട്ടുപോകുന്നത്. എല്ലാ കാര്യത്തിലും പരിഹാരമുണ്ടാക്കുന്ന കാര്യമാണ് ആലോചിക്കുന്നത്. മറ്റു തലങ്ങളിൽ കൂടി ഇക്കാര്യം ആലോചിക്കേണ്ടി വരും", എംഎൽഎ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും പറയാനില്ല, നീതിപൂർവ്വമായ അന്വേഷണം നടക്കട്ടെ, കുടുംബത്തെ ആശ്വസിപ്പിക്കുക എന്ന ധാർമിക ഉത്തരവാദിത്തമാണ് നടത്തിയതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

എൻ. എം. വിജയൻ്റെ മരണത്തിൽ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡണ്ടാണ്  ആവശ്യം ഉന്നയിച്ചതെന്ന് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. പ്രസിഡൻ്റിൻ്റെ  നിർദേശാനുസരണം ആണ് അന്വേഷണം നടക്കുന്നത്. വിജയൻ്റെ കത്ത് ലഭിച്ചതോടെയാണ് ഗൗരവം മനസ്സിലാക്കുന്നത്. കോൺഗ്രസിന് വേണ്ടി ജീവിച്ചു മരിച്ച വിജയനൊപ്പം പാർട്ടി ഉണ്ടാകുമെന്ന് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com