
സിനിമാ നയ രൂപീകരണ സമിതിയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. നയരൂപീകരണ കമ്മിറ്റിയിൽ മുകേഷ് തുടരുന്നതിൽ പ്രതിഷേധങ്ങള്‍ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. 11 പേരുടെത് സിനിമാ നയരൂപീകരണ കമ്മിറ്റി അല്ല. സിനിമ നയത്തിന്റെ പ്രാഥമിക രൂപം തയ്യാറാക്കാനുള്ള ചുമതല മാത്രമാണ് കമ്മിറ്റിക്കുള്ളതെന്നും മന്ത്രി പറഞ്ഞു.
സിനിമാ നയം രൂപീകരിക്കേണ്ടത് സർക്കാരാണെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാന്, മുകേഷിന്റെ രാജിക്കാര്യത്തിൽ പ്രതികരിക്കാന്‍ തയ്യാറായില്ല. നിയമപരമായി ഹൈക്കോടതിയുടെ മുൻപാകെയുള്ള പ്രശ്നമാണെന്നും "നോ കമന്റ്സ്" എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, ബലാത്സംഗ കേസില്‍ മുകേഷിന്റെ അറസ്റ്റ് ജില്ലാ സെഷന്‍സ് കോടതി തടഞ്ഞു. സെപ്റ്റംബർ മൂന്ന് വരെയാണ് കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. എറണാകുളം മരട് പൊലീസാണ് എം. മുകേഷ് എംഎൽഎക്കെതിരെ കേസെടുത്തത്. സിനിമയില്‍ അവസരവും അമ്മയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന നടിയുടെ പരാതിയിലാണ് കേസ്.
ഇത്തരമൊരു ആരോപണം ഉയർന്ന സാഹചര്യത്തില്‍ മുകേഷ് എംഎല്‍എ സഅഥാനം രാജിവെയ്ക്കണമെന്നാണ് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.