
എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ നാടകീയ രംഗങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കൂടുതൽ പ്രതികരിക്കാനില്ലെന്നും എ.എൻ. ഷംസീർ പറഞ്ഞു. എം.എം. ലോറൻസിന്റെ ഭവനം സന്ദർശിച്ചതിന് ശേഷമായിരുന്നു എ.എൻ. ഷംസീറിൻ്റെ പ്രതികരണം.
മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മകൾ ആശ ശവമഞ്ചത്തെ പുണർന്ന് മൃതദേഹം കൈമാറുന്നത് വിസമ്മതിക്കുകയും, തടയാനെത്തിയ കൊച്ചുമകനെ ബന്ധുക്കൾ ചേർന്നു പിടിച്ചുമാറ്റുകയും ചെയ്തിരുന്നു.
അതേസമയം, ലോറൻസിൻ്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചു. എം.എം. ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുതെന്ന മകൾ ആശ ലോറൻസിൻ്റെ ഹർജിയിൽ, അനാട്ടമിക് ആക്റ്റ് പ്രകാരം മെഡിക്കൽ കോളേജ് തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. അത് പ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളേജിലെത്തിച്ചത്. ക്രിസ്ത്യൻ മതാചാര പ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മകൾ ഹൈക്കോടതിയെ സമീപിച്ചത്. സംസ്കാരത്തിന് പൊലീസ് സംരക്ഷണം വേണമെന്നും മകൾ ഹൈക്കോടതിയോട് അഭ്യർഥിച്ചിരുന്നു.