
വെസ്റ്റ് ഡൽഹിയിലെ രാജേന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെൻ്ററിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ മലയാളി വിദ്യാർഥിയും ഉണ്ടെന്നാണ് റിപ്പോർട്ട്. എറണാകുളം സ്വദേശി നെവിൻ ഡാൽവിനാണ് മരിച്ചത്. മരിച്ച മറ്റ് രണ്ട് പേർ തെലങ്കാന, ഉത്തർപ്രദേശ് സ്വദേശികളാണെന്നും അധികൃതർ അറിയിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വിദ്യാർഥികൾ മരിച്ചതോടെ സംഭവത്തിൽ ഡൽഹി സർക്കാരിനെതിരെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. സെന്ററിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് സ്ഥിരം സംഭവം ആണെന്നും, ചെറിയ മഴയിൽ പോലും സെന്റർ വെള്ളത്തിലാകുമെന്നും വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് കനത്ത മഴയെത്തുടർന്ന് ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയത്. റോഡിൽ നിന്നും മതിൽ തകർന്നാണ് കെട്ടിടത്തിൻ്റെ ബേസ്മെൻ്റിൽ പ്രവർത്തിച്ചിരുന്ന റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിളിൽ വെള്ളം കയറിയത്. സ്ഥാപനത്തിന്റെ ലൈബ്രറിയാണ് ഇവിടെ ഉണ്ടായിരുന്നത്. സംഭവസമയത്ത് 40 വിദ്യാർഥികൾ ആണ് ഉണ്ടായിരുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും വെള്ളം പൂർണമായും നീക്കാനുള്ള ശ്രമത്തിലാണ്.