
തൃശൂര്‍ എടിഎം കവര്‍ച്ചാ കേസിലെ പ്രതികളെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടത്. ഷൊര്‍ണൂര്‍ റോഡിലെ എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് പ്രതികളുടെ കസ്റ്റഡി. ഇവരെ നാളെ തെളിവെടുപ്പിനായി കൊണ്ടുപോകും.
ബൽവാൾ സ്വദേശികളായ ശഭീർകാന്ത് (26), മുബാറക്ക് (21), സോകിൻ (23), മുഹമ്മദ് ഇക്രം(42), ഇർഫാൻ സഖൂർ (32), അസ്ഹർ അലി, ജുനാധീൻ എന്നിവർ ചേര്‍ന്നാണ് തൃശൂരിലെ മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവടങ്ങളിലെ എടിഎമ്മുകളില്‍ സെപ്റ്റംബര്‍ 27ന് പുലര്‍ച്ചെ കവര്‍ച്ച നടത്തിയത്.
കവര്‍ച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന സംഘം സഞ്ചരിച്ച കണ്ടെയ്നര്‍ നാമക്കലിലെ വേപ്പടിയില്‍ വെച്ച് പൊലീസ് പരിശോധനക്കായി പിടികൂടിയപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസിന്‍റെ വെടിയേറ്റ് ജുനാധീന്‍ കൊല്ലപ്പെട്ടിരുന്നു.
രണ്ട് ബൈക്ക് യാത്രികരെ ഇടിച്ചിട്ട കണ്ടെയ്നർ തടഞ്ഞ നാട്ടുകാരും യാത്രികരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അതോടെ സേലം പൊലീസ് സ്ഥലത്തെത്തി. തുടർന്ന് നടന്ന പരിശോധനയിലാണ് തൃശൂരിൽ കവർച്ചയ്ക്ക് ഉപയോഗിച്ച കാറും പണവും എടിഎം മെഷീന്‍ പൊളിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന ആയുധങ്ങളും കണ്ടെയ്നറില്‍ നിന്ന് കണ്ടെത്തിയത്. പഴയ എടിഎം മെഷീനുകള്‍ വാങ്ങി പരിശീലനം നടത്തിയ ശേഷമാണ് ഇവര്‍ കവര്‍ച്ചയ്ക്ക് ഇറങ്ങിയത്.