പുലിപ്പല്ല് കണ്ടെത്തിയ സംഭവം: റാപ്പർ വേടനെതിരെ മൃഗവേട്ടയടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി വനം വകുപ്പ്

വേടന് പുലിപ്പല്ല് നൽകിയത് ശ്രീലങ്കയിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ രഞ്ജിത്ത് കുംബിഡിയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പുലിപ്പല്ല് കണ്ടെത്തിയ സംഭവം: റാപ്പർ വേടനെതിരെ മൃഗവേട്ടയടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി വനം വകുപ്പ്
Published on


പുലിപ്പല്ല് കണ്ടെത്തിയ സംഭവത്തിൽ റാപ്പർ വേടനെതിരെ മൃഗവേട്ടയടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കോടനാട് ഫോറസ്റ്റ് ഓഫീസിൽ കേസെടുത്തു. വേടന് പുലിപ്പല്ല് നൽകിയത് ശ്രീലങ്കയിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ രഞ്ജിത്ത് കുംബിഡിയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.



വേടൻ കഴുത്തിൽ ധരിച്ച മാലയിലെ പുലിപ്പല്ല് അക്ഷരാർത്ഥത്തിൽ വേടന് തന്നെ കെണിയാവുകയായിരുന്നു. മൃഗവേട്ടയടക്കം 9 ഗുരുതര വകുപ്പുകൾ ചുമത്തിയാണ് വേടനെതിരെ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ. അതീഷ് കേസെടുത്തിരിക്കുന്നത്. പുലിപ്പല്ല് തനിക്ക് ശ്രീലങ്കയിൽ നിന്നും ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്ക് കുടിയേറിയ ചിലർ നൽകിയതാണെന്ന് വേടൻ മൊഴി നൽകി. തമിഴ്നാട്ടിൽ സംഗീത പരിപാടി നടത്തുന്നതിനിടെ രഞ്ജിത്ത് കുംബിഡിയെന്ന വ്യക്തിയാണ് പുലിപ്പല്ല് വേടന് നൽകിയതെന്ന് റേഞ്ച് ഓഫീസറും വ്യക്തമാക്കി.



വേടനെതിരെ ചുമത്തിയിരിക്കുന്നത് ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും പറഞ്ഞു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്ന വേടനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ തീരുമാനം. അതിനായി കോടതിയിൽ ഉദ്യോഗസ്ഥർ അപേക്ഷയും സമർപ്പിച്ചു. രഞ്ജിത്ത് കുംബിഡിയെ കണ്ടെത്താനും ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.

അതേസമയം, രഞ്ജിത്ത് കുംബിഡിയെ അറിയില്ലെന്നും തനിക്ക് മറ്റൊന്നും പറയാനില്ലെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വേടനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വനം വകുപ്പ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com