
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ശിക്ഷാവിധിക്കെതിരെ രണ്ട് പ്രതികളുടെ അപ്പീലില്‍ സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. കെ.സി. രാമചന്ദ്രന്‍, ട്രൗസര്‍ മനോജ് എന്നിവരുടെ അപ്പീലിലാണ് നടപടി. ഓഗസ്റ്റ് 27നകം മറുപടി നല്‍കണമെന്ന് സുപ്രീം കോടതി അറിയിച്ചു.
ടി.പി വധക്കേസിലെ ശിക്ഷാ വിധിക്കെതിരെ എട്ടാം പ്രതി കെ.സി. രാമചന്ദ്രന്‍, പതിനൊന്നാം പ്രതി ട്രൗസര്‍ മനോജ് എന്നിവര്‍ നല്‍കിയ ഹർജികളിലാണ് സുപ്രീം കോടതിയുടെ പരിഗണിച്ചത്. ജസ്റ്റിസുമാരായ ബെല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്. കൊലപാതകം, വധഗൂഡാലോചന എന്നീ കുറ്റങ്ങള്‍ക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ഇരുവര്‍ക്കും ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. ഈ വിധി റദ്ദാക്കണമെന്നാണ് രണ്ട് പ്രതികളുടെയും ആവശ്യം.
അന്തരിച്ച പി.കെ. കുഞ്ഞനന്തൻ്റെ ഭാര്യ വി.പി. ശാന്ത നല്‍കിയ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരും. പി.കെ. കുഞ്ഞനന്തന് വിചാരണക്കോടതി വിധിച്ച പിഴത്തുക കുടംബത്തില്‍ നിന്ന് ഈടാക്കണമെന്ന വിധിക്കെതിരെ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.