
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഒന്നു മുതൽ എട്ടുവരെ പ്രതികളാണ് ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
കേസിലെ ആദ്യ ആറു പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവർ ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ടവരാണ്. 12 വർഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഈ പ്രതികൾ 20 വർഷത്തേക്ക് തുടർച്ചയായി ഇളവില്ലാതെ ശിക്ഷ അനുഭവിക്കണം എന്നാണ് ഹൈക്കോടതി ഉത്തരവ്.
കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവും കെ.കെ.കൃഷ്ണനും ശിക്ഷയിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നെങ്കിലും ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ജസ്റ്റിസ് മാരായ ബേല എം ത്രിവേദി , സതിശ് ചന്ദ്ര ശർമ എന്നിവരാണ് ഹർജി പരിഗണിക്കുന്നത്.