
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ട് എംഎൽഎ കെ.കെ. രമ ഗവർണർക്ക് കത്ത് നൽകി. രാജ്ഭവനിലെത്തിയാണ് എംഎൽഎ ഗവർണർക്ക് കത്ത് കൈമാറിയത്. പ്രതികൾക്ക് അനുകൂലമായ ഒരു നിലപാടും സ്വീകരിക്കില്ലെന്ന് ഗവർണർ ഉറപ്പ് നൽകിയതായി കെ കെ രമ പറഞ്ഞു. സിപിഎം പ്രതികളെ ഭയക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.കെ. രമയും ആരോപിച്ചു.
വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതികൾക്ക് ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടില്ല എന്ന മറുപടി നൽകി സ്പീക്കർ എ.എൻ. ഷംസീർ അവതരണ അനുമതി നിഷേധിച്ചു. സ്പീക്കർ വഴങ്ങാതായതോടെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി സഭാ നടപടികള്‍ സ്തംഭിപ്പിച്ചു. ടി.പി കേസിലെ പ്രതികൾ എല്ലാ സൗകര്യങ്ങളോടും കൂടി ജയിലിൽ വാഴുകയാണെന്ന് വി ഡി സതീശൻ ആരോപിച്ചു. സിപിഐഎമ്മിനെ പ്രതികൾ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചാൽ കേരളം ഇതുവരെ കാണാത്ത തരത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. പ്രതികളുടെ മേൽ ഒരുതരി മണ്ണ് വീണാൽ സിപിഎം നേതാക്കൾക്ക് എങ്ങനെയാണ് നോവുന്നതെന്ന് കെ കെ രമ ചോദിച്ചു. ഞങ്ങൾ കൂടെയുണ്ടെന്ന് പ്രതികളെ ഓർമിപ്പിക്കുകയാണ് സിപിഎം എന്നും രമ ആരോപിച്ചു.