
ഹൈക്കോടതി വിധി മറികടന്ന് ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ മൂന്ന് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയയ്ക്കാൻ സർക്കാർ നീക്കം. കേസിലെ പ്രതികളായ ടി.കെ രാജേഷ്, മുഹമ്മദ് ഷാഫി,അണ്ണൻ സിജിത്ത് എന്നിവർക്ക് ശിക്ഷാ ഇളവ് നൽകുവാനാണ് സർക്കാർ ശ്രമം.
ശിക്ഷാ ഇളവ് നൽകാൻ പ്രതികളുടെ റിപ്പോർട്ടാവശ്യപ്പെട്ട് കൊണ്ടുള്ള കണ്ണൂർ ജയിൽ സൂപ്രണ്ടിൻ്റെ കത്ത് സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ചതോടെയാണ് വിവരം പുറത്തായത്.
ശിക്ഷാ ഇളവ് ആവശ്യപ്പെട്ടുകൊണ്ടുള്ള ടി.പി വധക്കേസ് പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ജയിൽ സൂപ്രണ്ടിൻ്റെ കത്തെത്തിയിരിക്കുന്നത്. കേസിലെ ഇരകളുടെ ബന്ധുക്കൾ, പ്രതികളുടെ അയൽവാസികൾ, ബന്ധുക്കൾ എന്നിവരോട് സംസാരിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കി നൽകാനാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ശിക്ഷാ ഇളവില്ലാതെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളാണ് മൂന്ന് പേരും.
ജയിൽ സൂപ്രണ്ട് പൊലീസിന് നൽകിയ കത്ത്
അതേസമയം ടി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള സർക്കാർ നീക്കം ഗൂഡാലോചനയാണെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും വടകര നിയമസഭാമണ്ഡലം എംഎൽഎയുമായ കെ.കെ രമ ആരോപിച്ചു. പ്രതികൾക്ക് ഒരു കാരണവശാലും ശിക്ഷയിൽ ഇളവ് നൽകരുതെന്ന ഹൈക്കോടതി വിധിക്ക് പുല്ല് വില കല്പിച്ചാണ് ഇത്തരത്തിലുള്ള നീക്കം. ശക്തമായ കോടതി വിധി ഉണ്ടായിട്ടും ഇതാണ് സർക്കാരിൻ്റെ നീക്കമെങ്കിൽ അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് തീരുമാനമെന്നും കെ.കെ. രമ മാധ്യമങ്ങളോട് പറഞ്ഞു.