
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിയുടെ ആഡംബര കാറിലെ യാത്രയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഒരുങ്ങി സ്പെഷ്യൽ ബ്രാഞ്ച്. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം സുനി സഞ്ചരിക്കുന്നത് ആഡംബര കാറുകളിലാണെന്ന കണ്ടെത്തലിലാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകാനൊരുങ്ങുന്നത്. സുനിയെ പുറത്തുനിന്നുള്ള സംഘം സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഒക്ടോബർ 24ന് സമർപ്പിക്കും.
സെപ്തംബർ 20നാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഒന്നാം പ്രതി പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിക്ക് കടുത്ത ഉപാധികളോടെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ കാലയളവിൽ പൾസർ സുനി അനുവാദമില്ലാതെ കോടതി പരിധിവിട്ട് പോകരുതെന്നും കോടതി നിർദേശിച്ചു. പ്രതി മാധ്യമങ്ങളോട് സംസാരിക്കരുത്, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, ഒന്നിൽ കൂടുതൽ സിം ഉപയോഗിക്കരുത്, ഫോൺ നമ്പർ കോടതിയിൽ നൽകണം തുടങ്ങിയ നിർദേശങ്ങളാണ് കോടതി ജാമ്യ വ്യവസ്ഥയിൽ നിർദേശിച്ചത്.
2017 ഫെബ്രുവരിയിലാണ് അങ്കമാലിയിൽ വെച്ച് ഓടുന്ന കാറിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. സിനിമാ ലൊക്കേഷനിൽ നിന്നും മടങ്ങുകയായിരുന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തക്കം പാർത്തിരുന്ന് ആക്രമിക്കുകയായിരുന്നു. ഇത് ദിലീപ് നൽകിയ ക്വട്ടേഷനായിരുന്നുവെന്നാണ് പിന്നീട് അന്വേഷണ സംഘം കണ്ടെത്തിയത്. ഇത് തെളിയിക്കുന്ന നിർണായക തെളിവുകൾ അന്വേഷണ സംഘത്തിൻ്റെ പക്കലുണ്ടെന്നാണ് സൂചന.
ALSO READ: നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ടിനെതിരായ ഹർജി വിധി പറയാനായി മാറ്റി