മസ്തകത്തിലെ മുറിവില്‍ നിന്നും പുഴു അരിച്ചിറങ്ങുന്നു; അവശനിലയില്‍ അതിരപ്പിള്ളിയിലെ ഒറ്റയാന്‍

മുറിവിലേക്ക് ഇടവേളകളില്‍ മണ്ണ് വാരിയെറിയുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ട്
മസ്തകത്തിലെ മുറിവില്‍ നിന്നും പുഴു അരിച്ചിറങ്ങുന്നു; അവശനിലയില്‍ അതിരപ്പിള്ളിയിലെ ഒറ്റയാന്‍
Published on

മുറിവുണങ്ങാതെ അതിരപ്പിള്ളി വനമേഖലയിലെ ഒറ്റയാന്‍. മസ്തകത്തിലെ മുറിവിനുള്ള ചികിത്സ വൈകുമെന്നാണ് സൂചന. കോടനാട് ആനക്കൂടിന് ബലക്ഷയമുള്ളതിനാല്‍ പുതിയ കൂട് നിര്‍മിച്ച ശേഷം മാത്രമായിരിക്കും ആനയെ പിടികൂടുക. ഇതിനു ശേഷമേ ആനയ്ക്ക് തുടര്‍ചികിത്സ നല്‍കാനാകൂ.

മസ്തകത്തിലെ മുറിവില്‍ നിന്നും പുഴു അരിച്ചിറങ്ങുന്ന ദയനീയ അവസ്ഥയിലാണ് കാട്ടാന. മുറിവിലേക്ക് ഇടവേളകളില്‍ മണ്ണ് വാരിയെറിയുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ മയക്കുവെടി വെച്ച് നല്‍കിയ ചികിത്സ ഫലപ്രദമായിരുന്നില്ല. മുറിവിന്റെ സ്ഥിതി കൂടുതല്‍ രൂക്ഷമാകുകയായിരുന്നു.

ആനയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ വേഗത്തില്‍ തന്നെ ചികിത്സ ആരംഭിക്കാനായിരുന്നു നീക്കം. മയക്കുവെടി വെച്ച് കോടനാടെ ആനക്കൂട്ടിലെത്തിച്ച് ചികിത്സ നല്‍കാനായിരുന്നു പദ്ധതി. ഇതിനായി ഡോ. അരുണ്‍ സക്കറിയയും സ്ഥലത്തെത്തിയിരുന്നു. ചികിത്സയ്ക്കായി ഒന്നരക്കൊല്ലം മുമ്പ് അരിക്കൊമ്പനായി സ്ഥാപിച്ച കൂട് ഉപയോഗിക്കാനായിരുന്നു ആലോചിച്ചിരുന്നത്. ഇതിനായി കൂടിന്റെ ബലം പരിശോധിച്ചെങ്കിലും തൃപ്തികരമല്ലായിരുന്നു. ഇനി പുതിയ കൂട് നിര്‍മിക്കേണ്ടി വരും. ഇതിനു ശേഷം ആനയെ പിടികൂടി ചികിത്സ നടത്തണം.

ആനയുടെ ആരോഗ്യസ്ഥിതി അരുണ്‍ സക്കറിയയും സംഘവും വിലയിരുത്തി. ഇന്ന് വയനാട്ടിലേക്ക് മടങ്ങുന്ന അരുണ്‍ സക്കറിയ പുതിയ കൂട് നിര്‍മിച്ച ശേഷമായിരിക്കും മടങ്ങി എത്തുക. കൂട് നിര്‍മ്മിക്കാന്‍ ആവശ്യമായ യൂക്കാലി മരങ്ങള്‍ മൂന്നാറില്‍ നിന്ന് എത്തിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com