"പ്രതിയുടെ അംഗത്വം റദ്ദാക്കണം"; അഭിഭാഷകയെ മര്‍ദിച്ച സംഭവത്തിൽ ബാര്‍ കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കി ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷന്‍

ബെയ്‌ലിൻ ദാസ് മര്‍ദ്ദിച്ചുവെന്നത് പ്രഥമദൃഷ്ട്യാ വസ്തുതാപരമെന്ന് ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷൻ്റെ റിപ്പോ‍ർട്ടിൽ പറയുന്നു
"പ്രതിയുടെ അംഗത്വം റദ്ദാക്കണം"; അഭിഭാഷകയെ മര്‍ദിച്ച സംഭവത്തിൽ ബാര്‍ കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കി ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷന്‍
Published on

തിരുവനന്തപുരം വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ സീനിയർ മർദിച്ച കേസിൽ അഡ്വ. ബെയ്‌ലിന്‍ ദാസിനെതിരെ ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷന്‍ ബാര്‍ കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കി. ബെയ്‌ലിന്‍ ദാസിന്റെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷൻ്റെ ശുപാര്‍ശ. ബെയ്‌ലിന്‍ ദാസിന്റെ സന്നദ് റദ്ദാക്കണം എന്ന് ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷന്‍ റിപ്പോര്‍ട്ട് നൽകി.

ബെയ്‌ലിൻ ദാസ് മര്‍ദ്ദിച്ചുവെന്നത് പ്രഥമദൃഷ്ട്യാ വസ്തുതാപരമെന്ന് ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷൻ്റെ റിപ്പോ‍ർട്ടിൽ പറയുന്നു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പ്രമോദ് പള്ളിച്ചലാണ് റിപ്പോര്‍ട്ട് നല്‍കിയത്. അഡ്വ. ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയതു. യുവ അഭിഭാഷകയുടെ പരാതി അനുസരിച്ച് വഞ്ചിയൂര്‍ പൊലീസ് ക്രൈം രജിസ്റ്റര്‍ ചെയ്തു. അഭിഭാഷക ശ്യാമിലി ജസ്റ്റിനെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. സംഭവസ്ഥലത്ത് എത്തുമ്പോള്‍ അഭിഭാഷക ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും ഒപ്പമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂനിയർ അഭിഭാഷകയെ സീനിയർ മർദിച്ച കേസിൽ നിയമമന്ത്രി പി. രാജീവ് ഇടപെട്ടു. വളരെ ഗൗരവകരമായ സംഭവമാണ് നമ്മുടെ നാട്ടിൽ നടന്നത്. ഒരു സീനിയർ അഭിഭാഷകൻ തൻ്റെ ജൂനിയറോട് ഇത്തരത്തിൽ പെരുമാറുക എന്നത് കേരളത്തിൽ തന്നെ കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ്. പരാതിയിൽ കേസെടുത്ത് അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണെന്ന് മന്ത്രി അറിയിച്ചു.

കുറ്റവാളികളെ പിടികൂടാനുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കുമെന്നും പി. രാജീവ് വ്യക്തമാക്കി. അഭിഭാഷകർ ചില ഘട്ടങ്ങളിൽ സ്വയം പ്രതിരോധം തീർക്കാറുണ്ട്. പക്ഷെ ഇവിടെ പരാതിക്കാരിക്കൊപ്പമാണ് അഭിഭാഷകർ നിൽക്കേണ്ടത്. ആരെങ്കിലും കുറ്റവാളികളെ രക്ഷപ്പെടാൻ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

ബാർ കൗൺസിൽ ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അച്ചടക്ക ലംഘനത്തിനും പ്രൊഫഷണൽ മിസ്കണ്ടക്ടിനും പ്രതിയായ അഭിഭാഷകനെതിരെ നടപടി വേണമെന്ന് നിയമ മന്ത്രി പറഞ്ഞു. പരാതിക്കാരിയായ അഡ്വ. ശ്യാമിലിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. പരാതിക്കാരിയോടൊപ്പമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. ജൂനിയർ അഭിഭാഷകയെ ചേർത്തുപിടിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓഫീസിലെ തർക്കത്തെ തുടർന്നാണ് പാറശാല സ്വദേശിയായ ജൂനിയർ അഭിഭാഷക ശ്യാമിലിക്ക് അതിക്രൂര മർദനമേറ്റത്. ഓഫീസിലെ ടൈപ്പിസ്റ്റിനെ ജൂനിയർ അഭിഭാഷക അപമാനിച്ചുവെന്ന് പറഞ്ഞായിരുന്നു സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസ് മർദിച്ചത്. സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ/ തടഞ്ഞുവയ്ക്കൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തി ബെയിലിനെതിരെ കേസെടുത്തിരുന്നു. പിന്നാലെ, തിരുവനന്തപുരം ബാർ അസോസിയേഷന്‍ ബെയിലിനെ സസ്‌പെൻഡ് ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com