"ക്രമീകരണങ്ങൾ പാലിക്കണം, ശുചിത്വവും ക്രമസമാധാനവും നിലനിർത്തണം"; ആറ്റുകാൽ പൊങ്കാലയ്ക്ക് തലസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി

ജില്ലാ ഭരണസംവിധാനം സമഗ്ര സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശുചിത്വവും ക്രമസമാധാനവും നിലനിർത്തണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു
"ക്രമീകരണങ്ങൾ പാലിക്കണം, ശുചിത്വവും ക്രമസമാധാനവും നിലനിർത്തണം"; ആറ്റുകാൽ പൊങ്കാലയ്ക്ക് തലസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി
Published on

ആറ്റുകാൽ പൊങ്കാല അതിഗംഭീരമായി സംഘടിപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റുകാൽ പൊങ്കാലയ്ക്ക് ക്രമീകരണങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ജില്ലാ ഭരണസംവിധാനം സമഗ്ര സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശുചിത്വവും ക്രമസമാധാനവും നിലനിർത്തണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ആറ്റുകാൽ പൊങ്കാല നടക്കുന്ന മാർച്ച് 13ന് തലസ്ഥാന നഗരിയിലേക്കെത്തുന്ന വിശ്വാസികൾക്ക് തടസ്സങ്ങളില്ലാതെ പൊങ്കാലയിടാൻ സമഗ്രമായ സംവിധാനങ്ങളാണ് ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. പൊങ്കാല ദിനത്തിൽ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാനായി ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത ക്രമീകരണങ്ങൾ ഏവരും പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മാലിന്യപ്രശ്‍നങ്ങളില്ലാതെ മാതൃകാപരമായി നടന്നുവരുന്ന ഉത്സവമാണ് പൊങ്കാല. ജില്ലാ ഭരണസംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ എല്ലാവരും കൃത്യമായി പാലിക്കേണ്ടതുണ്ട്. തലസ്ഥാന നഗരിയെ ശുചിത്വവും ക്രമസമാധാനവുമുള്ള ഇടമായി നിലനിർത്തുന്നതിനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല അവിസ്മരണീയമായ അനുഭവമാക്കി മാറ്റാൻ എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുന്നു.

ആറ്റുകാൽ പൊങ്കാല അതിഗംഭീരമായി സംഘടിപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി വി. ശിവൻകുട്ടിയും അറിയിച്ചു. പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾക്ക് സർക്കാർ ഫണ്ട് അനുവദിച്ചു. 30 വാർഡുകൾ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. കോർപ്പറേഷൻ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും നാളെ വൈകുന്നരം ആറ് വരെ ജില്ലാ കളക്ടർ മദ്യനിരോധനം പ്രഖ്യാപിച്ചു. പ്രതിരോധ നടപടിയായി ദുരന്തനിവാരണ വിഭാഗം ഡിഎം പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. കുടിവെള്ളം എത്തിക്കാനുള്ള നടപടി, മെഡിക്കൽ ടീം, ആംബുലൻസ് സംവിധാനം, ഉൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.

നാളെ രാവിലെ 9.45ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആരംഭിക്കുക. സ്മാർട്ട് സിറ്റിയുടെ ഭാഗമായി നഗരത്തിൽ വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർഥിച്ചിട്ടുണ്ട്. കൊടും വേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്.

കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്‌ക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പും ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊങ്കാല ദിവസം ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കും. ഡോക്ടമാരും സ്റ്റാഫ് നഴ്‌സുമാരും അടങ്ങിയ ഈ ടീമില്‍ ജൂനിയല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com