ദക്ഷിണാഫ്രിക്കയില്‍ വെളുത്തവര്‍ഗക്കാര്‍ വംശഹത്യ ചെയ്യപ്പെടുന്നുവെന്ന് ട്രംപ്, എതിര്‍ത്ത് പ്രസിഡന്റ് റാമഫോസ; കൂടിക്കാഴ്ചയിൽ തര്‍ക്കം

ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരായ കര്‍ഷകര്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല എന്നാണ് ട്രംപിന്റെ വാദം.
ദക്ഷിണാഫ്രിക്കയില്‍ വെളുത്തവര്‍ഗക്കാര്‍ വംശഹത്യ ചെയ്യപ്പെടുന്നുവെന്ന് ട്രംപ്, എതിര്‍ത്ത് പ്രസിഡന്റ് റാമഫോസ; കൂടിക്കാഴ്ചയിൽ  തര്‍ക്കം
Published on


ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറിള്‍ റാമഫോസയി ഓവല്‍ ഓഫീസില്‍വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ വെളുത്ത വര്‍ഗക്കാര്‍ വംശഹത്യ ചെയ്യപ്പെടുന്നുവെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരായ കര്‍ഷകര്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല എന്നുമാണ് ട്രംപിന്റെ വാദം.

ലോകത്ത് കൊലപാതക നിരക്ക് ഏറ്റവും കൂടുതല്‍ ഉള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും കറുത്ത വര്‍ഗക്കാര്‍ തന്നെയാണ്. ഈ യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് ട്രംപിന്റെ തെറ്റായ പ്രചരണമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെബ്രുവരിയില്‍ ഓവല്‍ ഓഫീസില്‍ വെച്ച് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച വാക്‌പോരിലേക്ക് നയിച്ചിരുന്നു. ഇതിന് സമാനമാണ് റാമഫോസയുമായുള്ള കൂടിക്കാഴ്ചയില്‍ ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാര്‍ വംശഹത്യ ചെയ്യപ്പെടുന്നുവെന്ന തരത്തിലുള്ള ആരോപണം.

ദക്ഷിണാഫ്രിക്കയ്ക്ക് ആവശ്യമായ സഹായങ്ങള്‍ യുഎസ് റദ്ദാക്കുകയും ആഫ്രിക്കയിലെ ന്യൂനപക്ഷമായ വെള്ളക്കാര്‍ക്ക് അഭയം നല്‍കുകയും, യുഎസിലെ ദക്ഷിണാഫ്രിക്കന്‍ അംബാസിഡറെ ട്രംപ് പുറത്താക്കുകയും ചെയ്തിരുന്നു. ഗാസയിലെ ജനങ്ങളെ ഇസ്രയേല്‍ വംശഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക ലോക കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനെയും ട്രംപ് വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ യുഎസുമായുള്ള ബന്ധം പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് റാമഫോസ യുഎസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്.

എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ വിമര്‍ശനം. വീഡിയോയില്‍ പ്രദര്‍ശിപ്പിച്ച വെളുത്ത കുരിശുകള്‍ വെള്ളക്കാരുടെ ശവകുടീരങ്ങളാണെ്‌നും ട്രംപ് വിശദീകരിച്ചു. പ്രതിപക്ഷ നേതാക്കള്‍ വെള്ളക്കാര്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നതായും കൂട്ടത്തില്‍ ജൂലിയസ് മലേമ എന്ന നോതാവിനെ അറസ്റ്റ് ചെയ്യണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

'സ്വന്തം സുരക്ഷയ്ക്കായി ആളുകള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് പലായനം ചെയ്യുകയാണ്. അവരുടെ ഭൂമി കണ്ടുകെട്ടപ്പെടുന്നു, പല കേസുകളിലും അവര്‍ കൊല്ലപ്പെടുന്നു,' എന്നുമാണ് ട്രംപ് പറഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ വംശജനായ എലോണ്‍ മസ്‌കിന്റെ കൂടി പ്രാതിനിധ്യത്തിലായിരുന്നു, കാലങ്ങളായി ആഗോള തീവ്ര വലതുപക്ഷക്കാര്‍ പ്രചരിപ്പിക്കുന്ന ഗൂഢാലോചന സിദ്ധാന്തത്തെ ഒരു ഔദ്യോഗിക കൂടിക്കാഴ്ചയില്‍ ട്രംപ് അവതരിപ്പിച്ചത്.

എന്നാല്‍ ഇതിനെതിരെ റാമഫോസ ട്രംപിന് മറുപടി നല്‍കുകയും ചെയ്തു. നിങ്ങളുദ്ദേശിക്കുന്നതരത്തില്‍ഡ ആഫ്രിക്കയില്‍ വെള്ളക്കാരുടെ വംശഹത്യ നടക്കുന്നുണ്ടെങ്കില്‍ ഈ മൂന്നുപേര്‍ ഇന്ന് ഇവിടെ ഉണ്ടാവില്ലെന്ന് ഗോള്‍ഫര്‍മാരായ എര്‍ണീ എല്‍സ്, ററ്റീഫ് ഗൂസണ്‍, ബില്യണയര്‍ ആയ ജൊഹാന്‍ റൂബേര്‍ട്ട് എന്നീ വെള്ളക്കാരെ ചൂണ്ടിക്കാണിച്ചുകൊണ്ട് റാമഫോസ പറഞ്ഞു. മൂവരും കൂടിക്കാഴ്ച നടന്ന മുറിയില്‍ ട്രംപിനും റാമഫോസയ്ക്കുമൊപ്പമുണ്ടായിരുന്നു.

വെള്ളക്കാര്‍ക്കെതിരെ വംശീയ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ റാമഫോസ വംശഹത്യ നടക്കുന്നില്ലെന്നും ട്രംപിന്റെ വാദം തെറ്റാണെന്നും പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com