ടെയ്‌ലര്‍ സ്വിഫ്റ്റിനെ എനിക്ക് വെറുപ്പാണെന്ന് പറഞ്ഞതിന് ശേഷം അവര്‍ ഹോട്ട് അല്ലെന്ന് നിങ്ങള്‍ ശ്രദ്ധിച്ചോ: ഡൊണാള്‍ഡ് ട്രംപ്

ട്രംപ് തുടക്കത്തില്‍ സ്വിഫ്റ്റിന്റെ ആരാധകരനായിരുന്നു. അതിശയകരമായ കലാകാരിയാണ് ടെയ്‌ലര്‍ സ്വിഫ്‌റ്റെന്ന് ട്രംപ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് തന്റെ രാഷ്ട്രീയം ഉറക്കെ പറയാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ട്രംപ് അവര്‍ക്ക് എതിരെയായി
ടെയ്‌ലര്‍ സ്വിഫ്റ്റിനെ എനിക്ക് വെറുപ്പാണെന്ന് പറഞ്ഞതിന് ശേഷം അവര്‍ ഹോട്ട് അല്ലെന്ന് നിങ്ങള്‍ ശ്രദ്ധിച്ചോ: ഡൊണാള്‍ഡ് ട്രംപ്
Published on


അമേരിക്കന്‍ പോപ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിനെ വീണ്ടും അധിക്ഷേപിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലാണ്' ട്രംപ് സ്വിഫ്റ്റിനെതിരെ പോസ്റ്റ് പങ്കുവെച്ചത്. "ടെയ്‌ലര്‍ സ്വിഫ്റ്റിനോട് എനിക്ക് വെറുപ്പാണെന്ന് പറഞ്ഞതിന് ശേഷം അവര്‍ ഹോട്ട് അല്ലെന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ", എന്നാണ് ട്രംപ് കുറിച്ചത്.

മിഡില്‍ ഈസ്റ്റിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രംപ് ടെയ്‌ലര്‍ സ്വിഫ്റ്റിനെതിരെയുള്ള പോസ്റ്റ് പങ്കുവെച്ചത്. ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പ്രശസ്തി കുറയുകയാണെന്നും അവരുടെ തകര്‍ച്ചയ്ക്ക് കാരണം താനാണെന്നും ട്രംപ് പറഞ്ഞു.

ട്രംപ് തുടക്കത്തില്‍ സ്വിഫ്റ്റിന്റെ ആരാധകരനായിരുന്നു. അതിശയകരമായ കലാകാരിയാണ് ടെയ്‌ലര്‍ സ്വിഫ്‌റ്റെന്ന് ട്രംപ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് തന്റെ രാഷ്ട്രീയം ഉറക്കെ പറയാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ട്രംപ് അവര്‍ക്ക് എതിരെയായി.

എന്തുകൊണ്ടാണ് ട്രംപിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു പോസ്റ്റ് ഇപ്പോള്‍ വന്നതെന്നതില്‍ വ്യക്തതയില്ല. വര്‍ഷങ്ങളായ ട്രംപ് സ്വിഫ്റ്റിനെ പരസ്യമായി സംസാരിക്കാറുണ്ട്. 2020 തെരഞ്ഞെടുപ്പില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് ജോ ബൈഡനെ പിന്തുണച്ചതും വെറുപ്പിന് കാരണമായിരുന്നു.

2024ലെ തെരഞ്ഞെടുപ്പില്‍ സ്വിഫ്റ്റ് ട്രംപിന്റെ എതിരാളിയായ കമല ഹാരിസിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. "ഞാന്‍ വോട്ട് ചെയ്യാന്‍ പോകുന്നത് കമല ഹാരിസിനും ടിം വാള്‍സിനുമാണ്", എന്നാണ് അവര്‍ കുറിച്ചത്. 'childless cat lady', എന്നാണ് അവര്‍ പോസ്റ്റില്‍ സ്വയം അഭിസംബോധന ചെയ്തത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനുള്ള വിമര്‍ശനമായിരുന്നു അത്.

ടെയ്‌ലര്‍ സ്വിഫ്റ്റ് കമല ഹാരിസിനെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെ 'ഞാന്‍ ടെയ്‌ലര്‍ സ്വിഫ്റ്റിനെ വെറുക്കുന്നു', എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തിരുന്നു.

2019ല്‍ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് 2016ലെ തെരഞ്ഞെടുപ്പില്‍ താന്‍ ഹിലരി ക്ലിന്റണെയാണ് പിന്തുണച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു. കൂടാതെ ട്രംപിനെ സ്വേച്ഛാധിപതിയെന്ന് വിളിക്കുകയും ചെയ്തിരുന്നു.

അതേസമയം ഫോര്‍ബ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നയായ ഗായികയാണ് ടെയ്‌ലര്‍ സ്വിഫ്റ്റ്. 1.6 ബില്യണ്‍ ഡോളറാണ് അവരുടെ ആസ്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com