'ബന്ദികൾ ഉടന്‍ മോചിതരാകും'; ഗാസ വെടിനിർത്തല്‍ കരാർ സാധ്യമായതായി ട്രംപ്

വെടിനിർത്തൽ കരാറിന് ഹമാസ് അംഗീകാരം നൽകിയതായി വാർത്തകൾ വന്നിരുന്നു
'ബന്ദികൾ ഉടന്‍ മോചിതരാകും'; ഗാസ വെടിനിർത്തല്‍ കരാർ സാധ്യമായതായി ട്രംപ്
Published on
Updated on

ഗാസ വെടിനി‍ർത്തൽ കരാ‍ർ സാധ്യമായതായി യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നമുക്ക് ഒരു കരാറുണ്ടെന്നും ബന്ദികളെ 'ഉടൻ' മോചിപ്പിക്കുമെന്നും ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

'മിഡിൽ ഈസ്റ്റിലെ ​ബന്ദികൾക്കായി നമുക്ക് ഒരു കരാ‍ർ ഉണ്ട്. അവർ ഉടൻ മോചിതരാകും. നന്ദി!', ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

വെടിനിർത്തൽ കരാറിന് ഹമാസ് അംഗീകാരം നൽകിയതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് ഒദ്യോ​ഗികമായി സ്ഥിരീകരിച്ചിരുന്നില്ല. വെടിനിർത്തൽ കരാർ അംഗീകരിച്ചതായി ഖത്തറിലെയും ഈജിപ്തിലെയും മധ്യസ്ഥരെ ഹമാസിന്‍റെ പ്രതിനിധി സംഘം അറിയിച്ചതായി ആയിരുന്നു റിപ്പോർട്ടുകൾ. വെടിനിർത്തൽ കരാ‍ർ അം​ഗീകരിച്ചതായി ദോഹയിലെ മധ്യസ്ഥരെ ഹമാസ് നേതാവ് ഖലീൽ അൽ-ഹയ്യ അറിയിച്ചതായി അൽ ജസീറ അറബിക്, സ്കൈ ന്യൂസ് എന്നിവ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം വരും മണിക്കൂറുകളിൽ പ്രതീക്ഷിക്കുന്നതായി ഒരു അറബ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഗാസ വെടിനിർത്തൽ കരാറിനായുള്ള ചർച്ചകൾ നടക്കുന്ന ദോഹയിൽ വച്ച് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള വാർത്തകൾ വരുന്നത്.

അതേസമയം, ഗാസയിലെ ബന്ദികളുടെ മോചനവും വെടിനിർത്തൽ കരാറും സംബന്ധിച്ച് സുരക്ഷാ മന്ത്രിസഭയും സർക്കാരും നടത്തുന്ന വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനായി ബുധനാഴ്ചത്തെ യൂറോപ്പിലേക്കുള്ള തന്റെ സന്ദർശനം വെട്ടിക്കുറയ്ക്കുകയാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രിയും അറിയിച്ചു.

News Malayalam 24x7
newsmalayalam.com