
ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കാണാനെത്തിയ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പൊട്ടിക്കരഞ്ഞു. എംഎൽഎ ഉൾപ്പെടെ ഉള്ളവരുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് മേയർ വികാരഭരിതയായത്. സാധിക്കാവുന്നതെല്ലാം ചെയ്തിട്ടും, എല്ലാ പരിശ്രമങ്ങളും നടത്തിയിട്ടും, ജോയിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് പറഞ്ഞാണ് മേയർ ദു:ഖം പങ്കുവെച്ചത്. ശുചീകരണ തൊഴിലാളികളടക്കം വലിയ ജാഗ്രത പുലർത്തിയ ദിവസങ്ങളാണ് കടന്നുപോയത് എന്നും മേയർ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലുള്ള ജോയിയുടെ മൃതദേഹം അൽപസമയത്തിനകം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
മൂന്ന് ദിവസം മുമ്പാണ് തിരുവനന്തപുരം ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ കോർപ്പറേഷൻ്റെ താൽക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശി ജോയിയെ (42) കാണാതായത്. ഫയർഫോഴ്സും സ്കൂബാ ടീമും ഒന്നിച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായിരുന്നുല്ല. തമ്പാനൂർ റെയിൽവേ സ്റ്റേഷനടുത്ത് കുന്നുകൂടിയ മാലിന്യം വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഗ്‌നിരക്ഷാ സേനാംഗങ്ങളും മുങ്ങല്‍ വിദഗ്ധരും ഉള്‍പ്പെടെ തെരച്ചിലിൽ പങ്കാളികളായിരുന്നു. ഇന്ന് രാവിലെ തെരച്ചിലിനായി നാവിക സേനാംഗങ്ങളും എത്തിയിരുന്നു. ഇതിനിടയിലാണ് പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.