
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രണബ് ജ്യോതിനാഥിന്റെ നിയമനത്തിൽ ആശയക്കുഴപ്പം. ഇതേ ഉദ്യോഗസ്ഥനെ കേന്ദ്ര സർക്കാർ മറ്റൊരു ഒഴിവിലേക്ക് നിയമിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.
ഇന്നലെയാണ് പ്രണബ് ജ്യോതിനാഥിനെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി സംസ്ഥാന സർക്കാർ നിയമിച്ച് ഉത്തരവിറക്കിയത്. എന്നാൽ, അതിന് തൊട്ടു പിന്നാലെ പ്രണബിനെ നാഷണൽ അലൂമിനിയം കമ്പനിയിൽ ചീഫ് വിജിലൻസ് ഓഫീസറായി കേന്ദ്ര സർക്കാരും നിയമിക്കുകയായിരുന്നു. ഇതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. രണ്ട് തസ്തികകൾ ഒരേ സമയത്ത് ഒരാൾക്ക് വഹിക്കാൻ സാധ്യമല്ലാത്തതാണ് ഇപ്പോഴുള്ള ആശയക്കുഴപ്പത്തിന് കാരണമായത്.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സഞ്ജയ് കൗൾ ആയിരുന്നു സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. അദ്ദേഹം കേന്ദ്ര ഡെപ്യുട്ടേഷനിലേക്ക് പോയതോടെയാണ് ഒഴിവ് വന്നത്. ഇതിലായിരുന്നു പ്രണബ് ജ്യോതിനാഥിന്റെ നിയമനം.
സംസ്ഥാന സർക്കാർ നൽകുന്ന മൂന്ന് ഉദ്യോഗസ്ഥരുടെ പട്ടികയിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഒരാളെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷന് അനുമതി ലഭിച്ച പ്രണബിനെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയതിൽ സംസ്ഥാന സർക്കാരിന് വീഴ്ചയുണ്ടായി എന്നാണ് വിലയിരുത്തൽ. മൂന്ന് ഉപതെരഞ്ഞെടുപ്പുകൾക്കിടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നതും വെല്ലുവിളിയാണ്.