
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും രണ്ടു പേർ മരിച്ചു. 12 പേരെ കാണാതാവുകയും ചെയ്തു. മണ്ണിടിച്ചിലിൽ ടണൽ പാലം തകർന്നാണ് അപകടമുണ്ടായതെന്ന് ചൈനയിലെ പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്.
യാൻ-കാങ്‌ഡിംഗ് എക്‌സ്പ്രസ്‌വേയിലെ കാങ്‌ഡിംഗ് നഗരത്തിനും ലുഡിംഗ് കൗണ്ടിക്കും ഇടയിലുള്ള പാലമാണ് തകർന്നത്. അപകടസമയത്ത് പാലത്തിലുണ്ടായ മൂന്ന് വാഹനങ്ങൾ പുഴയിലേക്ക് മറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ആറുപേരാണ് വാഹനങ്ങളിലുണ്ടായത്. അതേസമയം അപകടത്തിൽ 12 പേരെ കാണാതായതായി ഗാൻസി ടിബറ്റൻ ഓട്ടോണമസ് പ്രിഫെക്ചറിൻ്റെ പബ്ലിസിറ്റി ഡിപ്പാർട്ട്‌മെൻ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പ്രദേശത്ത് ധാരാളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അപകട സഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണെന്നും, ദുരന്തനിവാരണ മന്ത്രാലയം മുന്നൂറോളം രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം രക്ഷപ്പെടുത്തിയ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.