

യുഎസിലെ വിർജീനിയയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റ് മരിച്ചു. 24 വയസ്സുള്ള യുവതിയും 56 വയസ്സുള്ള അവരുടെ പിതാവുമാണ് ജോലിക്കിടെ വെടിയേറ്റ് മരിച്ചത്. അക്കോമാക് കൗണ്ടിയിലെ സ്റ്റോർ തുറന്നതിന് തൊട്ടുപിന്നാലെയാണ് വെടിവെയ്പ്പ് നടന്നത്. സംഭവത്തിൽ ജോർജ് ഫ്രേസിയർ ഡെവൺ വാർട്ടൺ (44) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ കൊലപാതകം, കുറ്റകൃത്യം, ആയുധ നിയമങ്ങൾ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ മദ്യം വാങ്ങാൻ കടയിലെത്തിയതായിരുന്നു പ്രതി. രാത്രിയിൽ കട അടച്ചിട്ടത് എന്തുകൊണ്ടാണെന്ന് ചോദിക്കുകയും പിന്നാലെ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദീപ് പട്ടേൽ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മകൾ ഉർമിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ നിന്നുള്ളവരാണ് ഇരുവരും. ആറ് വർഷം മുമ്പാണ് ഇവർ യുഎസിലേക്ക് താമസം മാറിയത്. ബന്ധുവായ പരേഷ് പട്ടേലിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് ഇവർ ജോലി ചെയ്തിരുന്നത്.
"എന്റെ ബന്ധുവിന്റെ ഭാര്യയും അവളുടെ അച്ഛനുമാണ് മരിച്ച പ്രദീപ് പട്ടേലും, ഉർമിയും. ഇന്ന് രാവിലെ ജോലി ചെയ്യുകയായിരുന്നു. ആരോ ഇവിടെ വന്ന് വെടിവച്ചു. എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു" പരേഷ് പട്ടേൽ പറഞ്ഞു. കൊല്ലപ്പെട്ട പ്രദീപ് പട്ടേലിന് രണ്ട് പെൺമക്കൾ കൂടിയുണ്ട്. രാൾ കാനഡയിലും മറ്റൊരാൾ അഹമ്മദാബാദിലുമാണ് താമസിക്കുന്നതെന്നും പരേഷ് പറഞ്ഞു.