
സംസ്ഥാനത്ത് രണ്ടുപേർക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നെത്തിയ വയനാട് സ്വദേശിക്കും കണ്ണൂർ സ്വദേശിക്കുമാണ് രോഗം ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ലൈംഗികാവയവങ്ങളിലെ ചുണങ്ങു പോലെയുള്ള പാടുകളാണ് എംപോക്സിൻ്റെ പ്രധാന ലക്ഷണമെന്ന് ലോകാരാഗ്യ സംഘടനയെ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ പറയുന്നു. 18-44 വയസ് പ്രായമുള്ള യുവതീ യുവാക്കൾക്കിടയിലാണ് എംപോക്സ് കേസുകൾ കൂടുതലായി കാണപ്പെടുന്നത്. എംപോക്സ് പ്രധാനമായും ലൈംഗിക ബന്ധത്തിലൂടെയും, രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയുമാണ് മറ്റൊരാളിലേക്ക് പടരുക.
എംപോക്സിൻ്റെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. ചിലപ്പോൾ ഇത് 5 മുതൽ 21 ദിവസം വരെ നീളാം. രണ്ട് മുതൽ നാല് ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. മരണ നിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, ഊർജ്ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനകം കുമിളകൾ ദേഹത്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുക. ഇതിന് പുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്ടീവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെട്ടേക്കാം.
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എംപോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവ ഉൾപ്പെടെ നിരവധി മൃഗങ്ങളിൽ എംപോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്, രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസനത്തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗിയുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ എംപോക്സ് പകരാം.
പ്ലാസൻ്റ് വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ, അല്ലെങ്കിൽ ജനനസമയത്തോ അതിന് ശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ രോഗം പടരാം. ലോകവ്യാപകമായി വസൂരിക്കായുള്ള വാക്സിനേഷൻ നിർത്തലാക്കിയതോടെ എംപോക്സിനെതിരായ പ്രതിരോധ ശേഷി കുറയ്ക്കുന്നതിന് കാരണമായി.