
പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരെ യുഎപിഎ ചുമത്താൻ അനുമതി. 2010 ൽ നടന്ന പരിപാടിയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയതിൻ്റെ പേരിലാണ് ഡൽഹിയിലെ ലെഫ്റ്റ്നറ്റ് ഗവർണർ വിനയ് കുമാർ സക്സേന യുഎപിഎയ്ക്ക് അനുമതി നൽകിയത്. കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിൻ്റെ പേരിലാണ് നടപടി.കാശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ മുൻ ഇൻ്റർനാഷണൽ ലോ പ്രൊഫസറായ ഷെയ്ഖ് ഷോക്കത്ത് ഹുസൈനയ്ക്കെതിരെയും യുഎപിഎ ചുമത്താൻ അനുമതി നൽകിയിട്ടുണ്ട്.2010 ഒക്ടോബർ 28 ന് കാശ്മീരിലെ സാമൂഹിക പ്രവർത്തകനായ സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
2010 ൽ ന്യൂഡൽഹിയിലെ എൽടിജി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ചാണ് അരുന്ധതി റോയിക്കും ഹുസൈനുമെതിരെ നടപടിയെടുക്കാനൊരുങ്ങുന്നത്. ആസാദി - ദ ഒൺലി വേ എന്ന പരിപാടിയിൽ നടത്തിയ പ്രസംഗങ്ങളായിരുന്നു കേസെടുക്കാൻ കാരണമായത്. പരിപാടിക്ക് നേതൃത്വം നൽകിയ എസ് എ ആർ ഗീലാനി, സയ്ദ് അലി ഷാ ഗീലാനി എന്നിവർക്കെതിരെയും കേസെടുത്തിരുന്നു.
രാഷ്ട്രീയ തടവുകാരുടെ മോചനത്തിനുവേണ്ടി പ്രവർത്തിക്കുന്ന കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്‌സ് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. കോൺഫറൻസിൽ ചർച്ച ചെയ്യുകയും സംസാരിക്കുകയും ചെയ്ത വിഷയങ്ങൾ കശ്മീർ ഇന്ത്യയിൽ നിന്ന് വേർപെടുത്തുക എന്ന രീതിയിൽ പ്രചരിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.