
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ ആര്യാടൻ മുഹമ്മദിൻ്റെ ഖബറിടത്തിലെത്തി പ്രാർഥിച്ച് മകൻ ആര്യാടൻ ഷൗക്കത്ത്. രാവിലെ 9 മണിയോടെയാണ് അദ്ദേഹം പിതാവിൻ്റെ ഖബറിടത്തിൽ നിസ്ക്കരിക്കാനെത്തിയത്. സഹപ്രവർത്തകരും കൂടെയുണ്ടായിരുന്നു.
കൂട്ട പ്രാർഥന അവസാനിച്ചതിന് പിന്നാലെ ആര്യാടൻ മുഹമ്മദിൻ്റെ ഖബറിടത്തിൽ തല ചേർത്ത് വിതുമ്പിക്കരയുന്ന ഷൗക്കത്തിനെയാണ് കാണാനായത്. ഈ സമയം വൻ മാധ്യമപ്പടയും ഇവിടെയുണ്ടായിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് യുഡിഎഫ് സ്ഥാനാർഥി ഇവിടെ നിന്ന് മടങ്ങിയത്.
നിലമ്പൂരിൽ സ്ഥാനാർഥിയായത് തൻ്റെ കഴിവ് കൊണ്ടല്ലെന്നും പിതാവിനുള്ള ആദരമായാണ് കാണുന്നതെന്നും പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഷൗക്കത്തിന് പൂർണ പിന്തുണ നൽകുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി കൂടെയുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് വി.എസ്. ജോയ് പറഞ്ഞു.