
ഗാസയിൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവെച്ച് ബ്രിട്ടൻ. ഗാസയിലേക്ക് എത്തുന്ന സഹായം തടയുന്ന നടപടിയെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി അപലപിച്ചു. ഗാസയിൽ ഇസ്രയേൽ തുടരുന്ന കുരുതിയിൽ നൂറുകണക്കിന് പലസ്തീനികളാണ് കൊല്ലപ്പെടുന്നത്. ഗാസയിലെ കുട്ടികൾ നേരിടുന്ന ദുരിതങ്ങൾ തികച്ചും അസഹനീയമാണെന്നും, വെടിനിർത്തലിന് ആഹ്വാനെ ചെയ്യുന്നതായും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആവർത്തിച്ച് പറഞ്ഞു.
ഗാസയിലേക്കുള്ള സഹായം തടഞ്ഞുവെച്ചതോടുകൂടി 20 ലക്ഷം പേർ കൊടിയ ദാരിദ്ര്യത്തിലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ 2 ആഴ്ചയ്ക്കുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു. സഹായം ലഭിച്ചില്ലെങ്കില്‍ അടുത്ത 48 മണിക്കൂറില്‍ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ 11 ആഴ്ചകളായി ഗാസയിലേക്കുള്ള സഹായത്തിന് ഏർപ്പെടുത്തിയിരുന്ന ഉപരോധം ഞായറാഴ്ചയാണ് ഇസ്രയേല്‍ ലഘൂകരിച്ചത്. അന്താരാഷ്ട്ര സമ്മർദത്തെ തുടർന്നാണ് ഗാസയിലെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാനായി മാനുഷിക സഹായങ്ങൾക്കുള്ള ഉപരോധം ലഘൂകരിക്കാൻ ബെഞ്ചമിൻ നെതന്യാഹു നിർബന്ധിതനായത്. എന്നാൽ ഇപ്പോഴും പൂർണതോതിൽ ഗാസയിലേക്ക് ഭക്ഷ്യ സഹായം എത്തിത്തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് യുഎൻ ഹ്യുമാനിറ്റേറിയൻ ചീഫിന്‍റെ മുന്നറിയിപ്പ്.
ഗാസ മുനമ്പിൻ്റെ നിയന്ത്രണം ഞങ്ങൾ ഏറ്റെടുക്കാനുള്ള പോക്കാണിത് - ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഒരു തരത്തിലുള്ള മനുഷ്യത്വപരമായ സമീപനവും ഇക്കാര്യത്തിൽ പലസ്തീൻ ജനതയ്ക്ക് ലഭിക്കില്ലെന്ന് ചുരുക്കം. കഴിഞ്ഞ രണ്ടാഴ്ച്ചകളിലെ ഗാസയിൽ നടന്ന ആക്രമണങ്ങൾ അത് തെളിയിക്കുന്നുമുണ്ട്. രണ്ടാഴ്ച്ചയ്ക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 500 ലേക്ക് എത്താനിനി അധികമില്ല എന്നതാണ് ഗാസ മുനമ്പിലേയും ഖാൻ യുനിസിലേയുമെല്ലാം സ്ഥിതി.